ലോക്ക് ഡൗണ്‍; ഒമ്പതു മാസം കൊണ്ട് ഇന്ത്യയില്‍ ജനിക്കാന്‍ പോകുന്നത് രണ്ട് കോടിയില്‍ അധികം കുഞ്ഞുങ്ങള്‍; യൂണിസെഫ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വരുന്ന ഒമ്പതു മാസം കൊണ്ട് രണ്ട് കോടിയില്‍ അധികം കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് യൂണിസെഫ്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യം നേരിടാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമാണെന്നാണ് യൂണിസെഫ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ കാലയളവില്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും ആരോഗ്യ പരിരക്ഷ സംവിധാനങ്ങളില്‍ കുറവുണ്ടാകുമെന്നും യൂണിസെഫ് വിശദമാക്കുന്നു. മെയ് 10 ന് ആചരിക്കുന്ന മാതൃദിനത്തിന് മുന്നോടിയായാണ് യൂണിസെഫിന്റെ മുന്നറിയിപ്പ്.

മാര്‍ച്ച് കഴിഞ്ഞുള്ള ഒന്‍പതു മാസം ഇന്ത്യയില്‍ ഏറ്റവുമധികം ജനനങ്ങള്‍ നടക്കുന്ന മാസം കൂടി ആയിരിക്കും എന്നാണ് പ്രവചനം. ലോകം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലോകത്ത് ബേബി ബൂം ഉണ്ടാകുമെന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഇന്ത്യയിലാണെന്നും യൂണിസെഫ് വിശദമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യക്ക് തൊട്ട് പിന്നാലെ ചൈന, നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയില്‍ ജനനം ഉണ്ടാവുമെന്നും യൂണിസെഫ് കണക്കുകള്‍ പറയുന്നു. യുഎസ് പോലുള്ള വികസിത രാജ്യങ്ങളും നേരിടാന്‍ പോകുന്നത് സമാന സാഹചര്യമാണ്. നവജാത ശിശുക്കളുടെ മരണ നിരക്കും ഉയരാനാണ് സാധ്യതയെന്നും യൂണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version