ബാന്ദ്രയിലെ മുസ്ലീം പള്ളിയെക്കുറിച്ച് തെറ്റായ പരാമര്‍ശം, മതവികാരം വ്രണപ്പെടുത്തി; അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍

മുംബൈ: ബാന്ദ്രയിലെ ഒരു മുസ്ലീം പള്ളിയെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയ കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസെടുത്തു. പള്ളിക്ക് മുന്‍പിലുണ്ടായ ആള്‍ക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഇതിനെ ചോദ്യം ചെയ്യുന്നതരത്തിലുള്ള പരാമര്‍ശങ്ങളാണ് ചാനലിലൂടെ ഉയര്‍ത്തിയത്.

ഏപ്രില്‍ 29നാണ് ബാന്ദ്രയിലെ ഒരു മുസ്ലീം പള്ളിയെക്കുറിച്ച് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ റിപ്പബ്ലിക് ടിവിയിലൂടെ തെറ്റായ പരാമര്‍ശം നടത്തിയത്. പള്ളിക്ക് മുന്‍പിലുണ്ടായ ആള്‍ക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇതിനെ ചോദ്യം ചെയ്യുന്നതരത്തിലുള്ള പരാമര്‍ശങ്ങളായിരുന്നു ഉന്നയിച്ചത്.

എന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ ചിത്രമായിരുന്നു അത്. ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് നാടുകളിലേക്ക് തിരികെ പോവണമെന്ന ആവശ്യമുന്നയിച്ച് സംഘം ചേര്‍ന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രം ചാനല്‍ തെറ്റായി വ്യാഖ്യാനിച്ച് പുറത്തുവിട്ടെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.

റാസ എജ്യുക്കേഷന്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ക്കാണ് സൗത്ത് മുംബൈ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുസ്ലീം പള്ളിക്കും പള്ളിക്ക് പുറത്തുണ്ടായ ആള്‍ക്കൂട്ടത്തിനും തമ്മില്‍ ബന്ധമില്ലെന്ന് പരാതിയില്‍ ഇര്‍ഫാന്‍ അബൂബക്കര്‍ പറയുന്നു.

കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version