സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെ മുഴുവന്‍ കൊവിഡ് രോഗികള്‍ക്കും സൗജന്യ ചികിത്സ; പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: കൊവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലടക്കമുള്ള മുഴുവന്‍ കൊവിഡ് രോഗികള്‍ക്ക് സജന്യ ചികിത്സ ഉറപ്പാക്കിയിരിക്കുന്നത്. മഹാത്മ ജ്യോതിഭ ഫൂലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൗജന്യ ചികിത്സ നല്‍കുന്നത്.

ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുഴുവന്‍ കോവിഡ് രോഗികള്‍ക്കും സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അദ്ദേഹം പറയുന്നു. നേരത്തെ സംസ്ഥാനത്തെ 85 ശതമാനം ആളുകളെ കൊവിഡ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വെള്ള റേഷന്‍ കാര്‍ഡ് ഉടമകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള ബാക്കി 15 ശതമാനത്തെ കൂടി ഇപ്പോള്‍ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ചികിത്സയ്ക്കെത്തുന്ന രോഗികളില്‍നിന്ന് സ്വകാര്യ ആശുപത്രികള്‍ വലിയ ഫീസ് ഈടാക്കുന്നുവെന്നുള്ള പരാതികള്‍ ശക്തമായി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളും മരണവും മഹാരാഷ്ട്രയിലാണ്. 11,506 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. 485 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version