ലോക്ക് ഡൗണിൽ മറ്റുസംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികൾ, ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് നാട്ടിലേക്ക് മടങ്ങാം; കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്

ന്യൂഡൽഹി: ലോക്ക് ഡൗൺ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ, ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകി കേന്ദ്ര സർക്കാർ ഉത്തരവ്. കൊവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവർക്കാണ് സ്വദേശത്തേക്ക് മടങ്ങാമെന്ന് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അഞ്ചാഴ്ച്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തിന്റെ തീരുമാനം.

കൊവിഡ് 19 ഇല്ലാത്ത അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാനുള്ള അനുമതി നൽകണമെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തിൽ ഉത്തരവ് പുറത്തിറക്കിയത്.

കർക്കശമായ നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് പലയിടങ്ങളിലായി കുടുങ്ങിപ്പോയവരുടെ യാത്രയ്ക്ക് അനുമതി നൽകുക. ഇതിനായി പ്രത്യേക ബസുകൾക്ക് യാത്രാനുമതി നൽകും. ബസുകൾ ഓരോ ട്രിപ്പിലും സാനിറ്റെസ് ചെയ്യും. സീറ്റിങ്ങ് സൗകര്യം ഒരുക്കുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം പിന്തുടരണമെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

യാത്രയുടെ മേൽനോട്ടം വഹിക്കാൻ സംസ്ഥാന സർക്കാരുകൾ നോഡൽ ബോഡികളെ ചുമതലപ്പെടുത്തണം. വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവർക്ക് മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കൂ. സ്വദേശങ്ങളിൽ എത്തിച്ചേർന്നാൽ ഇവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ആശുപത്രികളിൽ ഐസൊലേഷൻ നിർദേശിക്കുന്നവർ അതും പിന്തുടരണമെന്നും ഉത്തരവിലുണ്ട്.

Exit mobile version