ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫണ്ടായി ലഭിച്ചത് 167.80 കോടി രൂപ; 90 ശതമാനവും നല്‍കിയത് കോര്‍പ്പറേറ്റുകള്‍! അമ്പരപ്പിക്കുന്ന കണക്കുകള്‍ ഇങ്ങനെ

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മാത്രമായി ബിജെപി സമാഹരിച്ച 90 ശതമാനം സംഭാവനയും കോര്‍പ്പറേറ്റുകളില്‍ നിന്നാണെന്ന് വെളിപ്പെടുത്തല്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

2017നും 2018 നും ഇടയില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു ഫണ്ടായി കോര്‍പ്പറേറ്റുകളില്‍ നിന്നും ഇലക്ട്രറല്‍ ട്രസ്റ്റുകളില്‍ നിന്നും സ്വീകരിച്ചത് കോടിക്കണക്കിന് രൂപയാണ്. ഇതില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക സ്വീകരിച്ചത് ബിജെപിയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

167.80 കോടി രൂപയാണ് സ്വകാര്യ വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നുമായി തെരഞ്ഞെടുപ്പു ഫണ്ടായി ബിജെപി സ്വീകരിച്ചത്. 11 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇലക്ഷന്‍ കമ്മീഷനു മുമ്പാകെ ബിജെപി സമര്‍പ്പിച്ച 2017-18 വര്‍ഷത്തിലെ സംഭാവന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍.

22 ഇലക്ട്രല്‍ ട്രസ്റ്റുകളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ തുക ഇവര്‍ തെരഞ്ഞെടുപ്പു കമ്മീഷന് മുന്‍പില്‍ ബോധിപ്പിച്ചിട്ടുണ്ട്. 194.78 കോടി രൂപ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളായി കോര്‍പ്പറേറ്റുകളും സ്വകാര്യ വ്യക്തികളും നല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കുന്നു.

പ്രഡന്‍ഷ്യല്‍ ഇലക്ടല്‍ ട്രസ്റ്റില്‍ നിന്നും മാത്രം 154 കോടി രൂപയാണ് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചത്. എബി ജനറല്‍ ഇലക്ട്രല്‍ ട്രസ്റ്റ് 12.50 കോടി രൂപയാണ് ബിജെപിക്ക് നല്‍കിയത്.

25.005 കോടി രൂപയാണ് ഭാരതി എയര്‍ടെല്‍ തെരഞ്ഞെടുപ്പു ഫണ്ടായി നല്‍കിയത്. ഡിഎല്‍എഫ് ലിമിറ്റഡ് 25 കോടി രൂപയുമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി നല്‍കിയത്. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി ബിജെപി സ്വീകരിച്ച 90% സംഭാവനയും കോര്‍പ്പറേറ്റുകളില്‍ നിന്നാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കിയിരുന്നു.

Exit mobile version