ലുഡോ കളിക്കുന്നതിനിടെ ചുമച്ചു, കൊറോണ പരത്തുന്നുവെന്ന് ആരോപിച്ച് സുഹൃത്ത് യുവാവിന് നേരെ വെടിവെച്ചു

ലഖ്‌നൗ: കൊറോണ പരത്തുന്നുവെന്ന് ആരോപിച്ച് ലുഡോ ബോര്‍ഡ് കളിക്കുന്നതിനിടെ ചുമച്ച യുവാവിനു നേരെ സുഹൃത്ത് വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ ദയാനഗര്‍ ഗ്രാമത്തിലാണ് സംഭവം. പ്രശാന്ത് എന്ന യുവാവിന് നേരെ സുഹൃത്ത് ജയ് വീരാണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ പ്രശാന്ത് സമീപത്തെ കൈലാഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം നടന്നത്. നാല് പേര്‍ ചേര്‍ന്ന് ലുഡോ ബോര്‍ഡ് കളിക്കുന്നതിനിടെ പ്രശാന്ത് എന്ന യുവാവ് ചുമക്കുകയായിരുന്നു. ഈ ചുമകേട്ട് വീടിനകത്തുനിന്നും വന്ന ജയ് വീര്‍ പ്രശാന്ത് കൊറോണ പരത്തുകയാണെന്ന് ആരോപിച്ചു. ഇത് പ്രശാന്ത് എതിര്‍ത്തു.

ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. തുടര്‍ന്ന് ജയ് വീര്‍ നാടന്‍ തോക്കുപയോഗിച്ച് പ്രശാന്തിന്റെ തുടയിലേക്ക് വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവം നടന്ന രാത്രിയോടെയാണ് ജരാച പോലീസ് സ്റ്റേഷനില്‍ വിവരം അറിയുന്നത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ജയ് വീറിനായി തിരച്ചില്‍ തുടരുകയാണെന്ന്‌ പോലീസ് അറിയിച്ചു. ജയ് വീറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307ആം വകുപ്പ് ചുമത്തി വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശാന്ത് അത്യാസന്ന നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version