ഭുവനേശ്വർ: ലോക്ക് ഡൗൺ കാലത്ത് വളരെ വ്യത്യസ്തമായി ജനങ്ങളെ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത പഠിപ്പിക്കുകയാണ് ഒഡീഷ സർക്കാർ. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ മാസ്‌ക് വെക്കാത്തതിന് പിഴ ഈടാക്കുകയാണ് ഒഡീഷയിലെ പോലീസ്. ഇത്തരത്തിൽ 167 ആളുകളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു.
സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ചട്ടപ്രകാരം ഭുവനേശ്വർ-കട്ടക്ക് പൊലീസ് കമ്മീഷണറേറ്റാണ് പിഴ ചുമത്തിയിരിക്കുന്നത്. നഗരങ്ങളിലെ വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആളുകൾക്ക് മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ മൂന്ന് തവണ നിയമം ലംഘിച്ചാൽ 200 രൂപയും അതിന് ശേഷവും നിയമം ലംഘിക്കുകയാണെങ്കിൽ 500 രൂപയുമാണ് പിഴ. ഏപ്രിൽ ഒമ്പത് മുതൽ തന്നെ മാസ്‌ക് ധരിക്കേണ്ടത് സംസ്ഥാനത്ത് നിർബന്ധമാക്കിയിരുന്നു.
അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ 1600 പെട്രോൾ പമ്പുകളിൽ മാസ്‌ക് ഇല്ലാതെ വരുന്നവർക്ക് പെട്രോൾ നൽകുന്നില്ലെന്ന് ഉത്കൽ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഞ്ജയ് ലാത്ത് പറഞ്ഞു.