ബിഹാര്‍ അഭയകേന്ദ്രങ്ങളിലെ ലൈംഗികപീഡന കേസ്; അന്വേഷണ ചുമതല സിബിഐയ്ക്ക് വിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബീഹാറിലെ അഭയകേന്ദ്രങ്ങളില്‍ നടന്ന ലൈംഗികപീഢന കേസുകളില്‍ അന്വേഷണ ചുമതല സിബിഐയ്ക്ക് വിട്ട് സുപ്രീംകോടതി. 17 അഭയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് സിബിഐ അന്വേഷിക്കുക. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

മദന്‍ ബി ലോകുര്‍, എസ് അബ്ദുള്‍ നസാര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സിബിഐയ്ക്ക് വിട്ടത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ബീഹാറിലെ 110 അഭയകേന്ദ്രങ്ങളിലായി നടത്തിയ സോഷ്യല്‍ ഓഡിറ്റിലാണ് ഞെട്ടിക്കുന്ന പീഢന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്.

മുസഫര്‍പൂര്‍ കേസ് അന്വേഷിക്കുന്നതിനൊപ്പം മറ്റ് 16 അഭയകേന്ദ്രങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പ്രാദേശിക രാഷ്ട്രീയ നേതാവ് നടത്തുന്ന ശിശു സംരക്ഷണ കേന്ദ്രത്തില്‍ 24 പെണ്‍കുട്ടികളെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു മുസഫര്‍പുര്‍ ശിശു സംരക്ഷണ കേന്ദ്രത്തിനെതിരായ കേസ്. സംഭവത്തില്‍ ജെഡിയു പ്രാദേശികനേതാവിനെയും മറ്റ് ഒമ്പത് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യ പ്രതിയുമായി സാമൂഹ്യക്ഷേമ മന്ത്രി ആയിരുന്ന മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മുസഫര്‍പുര്‍ ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനത്തിനെതിരെ നടപടിയെടുക്കാന്‍ വൈകിയ ബിഹാര്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി നേരത്തേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുട്ടികളെ രാജ്യത്തെ പൗരന്മാരായി കാണക്കാക്കുന്നില്ലെ എന്നും ഒരു കുട്ടി ലൈംഗിക പീഡനനത്തിന് ഇരയാകുമ്പോള്‍ ഒന്നും സംഭവിച്ചില്ല എന്ന മട്ടിലുള്ള സമീപനം നാണം കെട്ടതും മനുഷ്യത്വമില്ലാത്തതും ആണെന്ന് കോടതി വിമര്‍ശിച്ചു.

24 മണിക്കൂറിനുള്ളില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെതിരെ നടപടി എടുക്കുമെന്നും കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

Exit mobile version