കൊറോണയെ തടയാന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന് പുറമെ പാരസെറ്റമോളിനും ആവശ്യക്കാര്‍ ഏറുന്നു; ഇന്ത്യയെ സമീപിച്ചത് നിരവധി രാജ്യങ്ങള്‍

103-year-old-italian-recovers-from-coronavirus

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന് പുറമെ പാരസെറ്റമോളിനും ആവശ്യക്കാര്‍ ഏറുന്നു. പാരസെറ്റമോള്‍ ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിച്ചത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടി രൂപയാണ് പ്രതിവര്‍ഷം ലഭിച്ചിരുന്നത്.

ലോകത്തിലേറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൊറോണ ചികിത്സയ്ക്ക് ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന് പുറമെ പനി നിയന്ത്രിക്കുന്നതിനുള്ള പാരസെറ്റമോളിനായി വിവിധ രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്.

കൊറോണ പകരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാരസെറ്റമോളിന് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊറോണ ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ യുകെയിലേക്ക് അവരുടെ ആവശ്യപ്രകാരം മരുന്നു കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കി.

അതേസമയം, യുകെയ്ക്കു പുറമെ മറ്റ് രാജ്യങ്ങളും ഇപ്പോള്‍ പാരസെറ്റമോള്‍ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തില്‍ ഇന്ത്യയോട് ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും പാരസെറ്റമോളിന് പുതിയ ഓര്‍ഡറുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ കയറ്റുമതി നിയന്ത്രണമുള്ളതിനാല്‍ അനുമതി ഇല്ലാതെ കയറ്റി അയയ്ക്കാന്‍ സാധിക്കില്ല. ഏറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകളാണ് ഉത്പാദിപ്പിക്കുന്നത്.

എന്നാല്‍ ഇന്ത്യയില്‍ മാസം 200 മെട്രിക് ടണ്‍ മാത്രമേ ആവശ്യമായി വരുന്നുള്ളു. ബാക്കിയുള്ളവയെല്ലാം ഇറ്റലി, ജര്‍മനി, യുകെ, അമേരിക്ക, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടി രൂപയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്.

Exit mobile version