നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ കൊവിഡ് രോഗികളെ വര്‍ഗീയ വാദികള്‍ക്ക് ഇട്ട് കൊടുത്താതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി; നിസാമുദ്ദീനില്‍ നിന്നെത്തിയ എത്രപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന കണക്ക് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മമത ബാനര്‍ജി

കൊല്‍ക്കത്ത; ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ എത്രപേര്‍ക്ക് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തുവെന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ എത്രപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇത്തരം വര്‍ഗീയ ചോദ്യങ്ങള്‍ ഒഴിവാക്കണം എന്നാണ് മമത നല്‍കിയ മറുപടി.

രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിക്കാന്‍ കാരണം നിസാമുദ്ദീനില്‍ സമ്മേളനമാണെന്ന് ചില സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലീം വിഭാഗത്തിനെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങളും രാജ്യത്ത് അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിലാണ് നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ആളുകളുടെ കണക്ക് പുറത്ത് വിടാന്‍ മമത ബാനര്‍ജി തയ്യാറാകാതിരുന്നത്.

അതെസമയം ന്യൂനപക്ഷത്തിന്റെ പ്രീതിക്കായാണ് മമത ബാനര്‍ജി ഇങ്ങനെ ചെയ്യുന്നതെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചു. മമത വോട്ട് രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി പറഞ്ഞു.

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പല സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ബംഗാളിലെ കാര്യത്തില്‍ മാത്രം ഒരു വ്യക്തതയുമില്ല. എത്ര പേരെ കണ്ടെത്തിയന്നോ എത്ര പേരെ പരിശോധന നടത്തിയെന്നോ അതിന്റെ ഫലം എന്താണെന്നോ ഒന്നും അറിയില്ലെന്ന് അമിത് ട്വീറ്റ് ചെയ്തു.

Exit mobile version