മമതാ ബാനര്‍ജിക്കും സോഷ്യലിസത്തിനും ഞായറാഴ്ച കല്ല്യാണം; ആശംസയര്‍പ്പിച്ച് കമ്മ്യൂണിസവും മാര്‍ക്‌സിസവും

സേലം: ‘മമതാ ബാനര്‍ജിയുടെയും സോഷ്യലിസത്തിന്റെയും കല്യാണമാണ് ഈ ഞായറാഴ്ച. സേലത്ത് വച്ചു നടക്കുന്ന വിവാഹത്തിന് ആശംസ അറിയിച്ചിരിക്കുകയാണ് കമ്യൂണിസവും ലെനിനിസവും’- ഇത് എന്താ സംഭവം എന്നായിരിക്കും പലരും ഇപ്പോള്‍ ചിന്തിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കല്യാണക്കുറിയിലെ ഉള്ളടക്കമാണിത്.

സിപിഐയുടെ സേലം ജില്ലാ സെക്രട്ടറി എ മോഹനന്റെ മകനാണ് സോഷ്യലിസം. കമ്യൂണിസവും ലെനിനിസവും സോഷ്യലിസത്തിന്റെ സഹോദരങ്ങള്‍. ഈ ഞായറാഴ്ച സേലത്തു വച്ചാണ് ഇളയ സഹോദരന്‍ സോഷ്യലിസത്തിന്റെ വിവാഹം. അടുത്ത ബന്ധുവാണ്, വധു മമത ബാനര്‍ജി.

18ാം വയസ്സു മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ട് മോഹന്‍. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചതോടെയാണു തനിക്കുണ്ടാകുന്ന കുട്ടിക്ക് കമ്യൂണിസവുമായി ചേര്‍ന്നു നില്‍ക്കുന്ന പേരിടാന്‍ തീരുമാനിച്ചതെന്നു മോഹന്‍ പറയുന്നു. ജനിച്ച മൂന്നു ആണ്‍കുട്ടികള്‍ക്കും കമ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിങ്ങനെ പേര് നല്‍കുകയായിരുന്നു.

സ്‌കൂള്‍ പഠന കാലത്ത് മക്കളെ കൂട്ടുകാര്‍ പേരിന്റെ പേരില്‍ കളിയാക്കിയിരുന്നെന്ന് മോഹനന്‍ പറയുന്നു. എന്നാല്‍ കോളജില്‍ എത്തിയപ്പോള്‍ അതൊക്കെ മാറി. ആളുകള്‍ക്ക് ഈ പേരുകളോട് പ്രത്യേക ആകര്‍ഷണമൊക്കെ തോന്നിത്തുടങ്ങി എന്ന് മോഹനനന്‍ പറയുന്നു.മോഹനന്റെ മൂത്ത മകന്‍ കമ്മ്യൂണിസം അഭിഭാഷകനാണ്. ലെനിനസവും സോഷ്യലിസവും ചേര്‍ന്ന് വെള്ളി ആഭരണശാല നടത്തുന്നു. മൂന്നു പേരും സിപിഐ പ്രവര്‍ത്തകരാണ്. രണ്ടാമത്തെ മകന് ലെനിനിസത്തിനു കുഞ്ഞുണ്ടായപ്പോള്‍ പേരിട്ടത് അച്ഛന്റെ പാത പിന്തുടര്‍ന്ന് മാര്‍ക്‌സിസം എന്നായിരുന്നു.

അതേസമയം കോണ്‍ഗ്രസ് അനുഭാവികളുടെ കുടുംബത്തില്‍ നിന്നാണു വധു മമതയുടെ വരവ്. മമത ബാനര്‍ജി പശ്ചിമ ബംഗാളിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളില്‍ ആരാധന തോന്നിയാണ് അത്തരമൊരു പേര് മകള്‍ക്കു നല്‍കിയതെന്നു വധുവിന്റെ കുടുംബവും പറയുന്നു. അങ്ങനെയാണ് ഈ മമത ബാനര്‍ജിയുടെ ‘പിറവി’. അതേസമയം വളരെ ലളിതമായിട്ടാണ് വിവാഹ ചടങ്ങ് നടക്കുന്നത്. ക്ഷണക്കത്ത് ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാഹം ഇത്ര വൈറലായത്.

Exit mobile version