അമേഠിയില്‍ സാനിറ്റൈസറുകളും മറ്റ് അവശ്യവസ്തുക്കളും നല്‍കി രാഹുല്‍, പിന്നാലെ വയനാട്ടിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് സമൃതി ഇറാനി

ന്യൂഡല്‍ഹി: കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറുകളും എത്തിച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ ഭകഷ്യധാന്യമടക്കമുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കിയിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

രാഹുല്‍ ഗാന്ധി മൂന്നുവട്ടം എംപിയായതും നിലവില്‍ സ്മൃതി ഇറാനി പ്രതിനിധാനം ചെയ്യുന്നതുമായ അമേഠി മണ്ഡലത്തിലേക്ക് കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായാണ് രാഹുല്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവ എത്തിച്ചിരുന്നത്. അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമെ 12000 കുപ്പി സാനിറ്റൈസറുകള്‍, ഇരുപതിനായിരം മുഖാവരണങ്ങള്‍, 10000 സോപ്പ് എന്നിവയും രാഹുല്‍ എത്തിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളുള്‍പ്പെടെയുള്ള അതിഥിത്തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കുള്ള സഹായമായാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയിരിക്കുന്നത്.

അതിഥി തൊഴിലാളികള്‍ നാട്ടിലുള്ള ചിലരെ, തങ്ങള്‍ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചിരുന്നുവെന്ന് സ്മൃതി ഇറാനി പറയുന്നു. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബിജെപിയുടെ പ്രാദേശിക നേതൃത്വമാണ് ധരിപ്പിച്ചത്. അവര്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സഹായം തേടി. മുരളീധരന്റെ നിര്‍ദേശപ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ കരുവാരക്കുണ്ടിലെത്തി തൊഴിലാളികളെ കണ്ടു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ ഉടന്‍തന്നെ എത്തിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചു. രണ്ട് അമേഠി സ്വദേശികള്‍ ഉള്‍പ്പടെ ഇരുപതോളം തൊഴിലാളികളാണ് ഭക്ഷണം കിട്ടാതെ കുടുങ്ങിയിരുന്നത്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. പഞ്ചായത്ത് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഏജന്റ് മുങ്ങിയതാണ് പ്രശ്‌നമായത്.

Exit mobile version