കൊറോണ; മുംബൈയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് വൈറസ് ബാധ, 150 ലധികം പേര്‍ നിരീക്ഷണത്തില്‍

മുംബൈ: മുംബൈയില്‍ നാല്‍പ്പത് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് വൈറസ് ബാധ. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നവരില്‍ നാല്‍പ്പതുപേര്‍ മലയാളികളാണ്. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. മൂന്ന് പേര്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ വച്ച് മരിച്ചു. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.പിന്നീട് മറ്റ് നഴ്‌സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു.

തുടര്‍ന്ന് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. പരിശോധനഫലം വന്നപ്പോള്‍ നാല്‍പ്പത് മലയാളികളടക്കം 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച് മരിച്ചവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

ആശുപത്രിയിലെ സര്ജന് ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്‌സുമാരാണ്, ഇതില്‍ 200 ലധികവും മലയാളി നഴ്‌സുമാരാണ്.മുംബൈയിലാകമാനം നിരവധി പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version