50000 കോടി നൽകിയെന്ന വാർത്ത തെറ്റ് തന്നെ; വിപ്രോയും അസിം പ്രേംജിയും കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് സംഭാവന ചെയ്തത് 1125 കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാക്കിയ കൊറോണ കാലത്തെ പ്രതിസന്ധിയെ നേരിടാൻ അസിം പ്രേജിം ഫൗണ്ടേഷനും സഹായ വാഗ്ദാനവുമായി രംഗത്ത്. കൊറോണ വൈറസ് രാജ്യത്തിനേൽപ്പിക്കുന്ന ആഘാതം പരിഹരിക്കാൻ വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റർപ്രൈസസ്, അസിം പ്രേംജി ഫൗണ്ടേഷൻ എന്നിവ സംയുക്തമായി ചേർന്ന് 1125 കോടി രൂപ നീക്കിവച്ചു.

വിപ്രോ ലിമിറ്റഡ് 100 കോടിയും വിപ്രോ എന്റർപ്രൈസസ് 25 കോടിയും അസിം പ്രേംജി ഫൗണ്ടേഷൻ ആയിരം കോടിയുമാണ് കൊറോണ ദുരിതാശ്വാസത്തിനായി മാറ്റിവച്ചത്. വർഷാവർഷമുള്ള കമ്പനിയുടെ സേവന ഫണ്ടിനു പുറമേയാണിത്.

നേരത്തെ കൊറോണ പ്രതിരോധത്തിനായി അസിം പ്രേംജി ഫൗണ്ടേഷൻ 50,000 കോടി മാറ്റി വച്ചതായി പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് ഫൗണ്ടേഷൻ പിന്നീട് വ്യക്തമാക്കിയിരുന്നു. ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇത്രയും തുക ഉപയോഗിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ഫൗണ്ടേഷൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

Exit mobile version