പരിക്കേറ്റ കാലിലെ പ്ലാസ്റ്റർ ഊരി മാറ്റി വീട്ടിലെത്താൻ 240 കിലോമീറ്റർ ദൂരം നടന്ന് ഈ യുവാവ്; ഇന്ത്യയുടെ നേർചിത്രമായി യുവതൊഴിലാളിയുടെ ദൈന്യചിത്രം

ഭോപ്പാൽ: രാജ്യമൊട്ടാകെ അടച്ചുപൂട്ടി വീട്ടിലിരിക്കാൻ തീരുമാനിച്ചപ്പോൾ യഥാർത്ഥത്തിൽ കഷ്ടതയിലായത് ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികളാണ്. പണിയില്ലാതായതോടെ പട്ടിണിയിലായ ഓരോ തൊഴിലാളിയും വീട്ടിലെത്താൻ അതി കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ച് 23ന് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ഒരാഴ്ച പിന്നിടുമ്പോഴും പല തൊഴിലാളികളും സ്വന്തം നാട്ടിൽ തിരിച്ചെത്തിയിട്ടില്ല.

കൊറോണ കാലത്തെ കൂട്ടപ്പലായനങ്ങളുടെ ദുരിതദൃശ്യങ്ങളാണ് സോഷ്യൽമീഡിയ നിരയെ. തൊഴിലിടത്തിൽ നിന്നും സ്വദേശങ്ങളിലേയ്ക്ക് അഭയാർഥികളെപ്പോലെ പാലായനം ചെയ്യേണ്ടി വന്ന ഗതികേടിലാണ് മിക്ക തൊഴിലാളികളും. ഇതിനിടെ, രാജ്യത്തെ ഈ ദുരിതക്കാഴ്ചകളുടെ മുഖചിത്രമായി മാറിയിരിക്കുകയാണ് മധ്യപ്രദേശിലെ ഈ യുവാവിന്റെ ദൃശ്യം. ജോലിസ്ഥലത്തുനിന്ന് സ്വന്തം നാട്ടിലേക്കുള്ള കാൽനടയാത്രക്കിടെ മധ്യപ്രദേശിലെ ഒരു ഹൈവേയിൽ പൊരിവെയിലത്ത് നിലത്തിരുന്ന്, കാലിലിട്ട പ്ലാസ്റ്റർ ഊരി മാറ്റാൻ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യമാണത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രചരിക്കുന്ന 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ആ ദൃശ്യം ആരുടേയും കണ്ണുനിറയ്ക്കാൻ മാത്രം ദൈന്യത നിറഞ്ഞതാണ്. മധ്യപ്രദേശിലെ പിപ്പാരിയയിൽ കൂലിപ്പണിക്കാരനായ ബൻവർലാൽ എന്ന യുവാവാണ് ചിത്രത്തിലുള്ളത്. രാജസ്ഥാൻ സ്വദേശിയാണ് ബൻവർലാൽ. ജോലിക്കിടെ ഇടതുകാലിന്റെ മൂന്ന് വിരലുകൾക്കും കണങ്കാലിനും പരിക്കേറ്റു. തുടർന്ന് കാലിന്റെ മുട്ടുവരെ പ്ലാസ്റ്റർ ഇടേണ്ടിവന്നു. ഇതിനിടെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ജോലി ഇല്ലാതായതോടെ താമസസ്ഥലത്തുനിന്ന് ഇറങ്ങേണ്ടിവന്നു. മറ്റു തൊഴിലാളികളെപ്പോലെ സ്വദേശത്തേയ്ക്കു മടങ്ങാൻ തീരുമാനിച്ചു. പിപ്പാരിയയിൽനിന്ന് ഇവിടെവരെയുള്ള 500 കിലോ മീറ്റർ ദൂരത്തേക്ക് ഒരു വാഹനം കിട്ടി. സ്വന്തം ഗ്രാമത്തിലേയ്ക്ക് ഇനിയുള്ള 240 കിലോ മീറ്റർ കാൽനടയായി സഞ്ചരിക്കുക മാത്രമാണ് മുന്നിലുള്ള മാർഗം. അതിർത്തികളിൽ പോലീസ് ശക്തമായ പരിശോധനകളാണ് നടത്തുന്നത്. പക്ഷെ, എനിക്കു മറ്റു മാർഗമില്ല. ഗ്രാമത്തിൽ എന്റെ കുടുംബം ഒറ്റയ്ക്കാണ്. പണിയില്ലാത്തതിനാൽ പണമൊന്നും അയയ്ക്കാൻ സാധിച്ചിട്ടില്ല. കാലിലെ പ്ലാസ്റ്റർ മുറിച്ചുനീക്കി നടക്കുകയല്ലാതെ മറ്റു വഴിയില്ല, ബൻവർലാൽ പറയുന്നു.

Exit mobile version