ഒരു കുടുംബത്തിലെ ഇരുപത്തഞ്ച് പേർക്ക് കൊറോണ ബാധ; തിങ്ങിപ്പാർക്കുന്ന സാഹചര്യം കാരണമെന്ന് ഡോക്ടർമാർ

മുംബൈ: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ 25 പേർക്ക് കൊറോണ വൈറസ് ബാധയുണ്ടായത് തിങ്ങിപ്പാർക്കുന്ന സാഹചര്യം കാരണമെന്ന് അധികൃതർ. മഹാരാഷ്ട്രയിലെ സാംഗ്‌ലിയിലാണ് ഇരുപത്തഞ്ച് പേർക്ക് കൊറോണാ വൈറസ് ബാധിച്ചത്. തിങ്ങിപ്പാർക്കുന്നവരായതിനാൽ ആണ് രോഗബാധ വേഗത്തിൽ പകരാനിടയായതെന്ന് അധികൃതർ അറിയിച്ചു. പരസ്പരം ഇടപെടുന്ന സാഹചര്യം കൂടുതലായതിനാലാണ് ഇത്രയും പേർക്ക് ഒരുമിച്ച് രോഗം പിടിപെട്ടതെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സിഎസ് സലൂംഖെ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് മാത്രമാണ് രോഗം പിടിപെട്ടിട്ടുള്ളതെന്നും പുറത്തുള്ളവർക്ക് ഇവരിൽനിന്ന് പകർന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സൗദിയിൽനിന്ന് മടങ്ങിയെത്തിയ നാല് കുടുംബാംഗങ്ങൾക്കാണ് മാർച്ച് 23ന് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ കുടുംബത്തിലെ രണ്ട് വയസുകാരനുൾപ്പെടെ 21 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. അടുത്തടുത്ത, ഇടുങ്ങിയ വീടുകളിൽ തിങ്ങിപ്പാർക്കുന്ന വലിയ കുടുംബത്തിലെ അംഗങ്ങളായതിനാലാണ് ഇവർക്ക് രോഗബാധയുണ്ടായതെന്നും ജില്ലയിൽ മറ്റൊരു തരത്തിലും വൈറസിന്റെ സാമൂഹികവ്യാപനമില്ലെന്നും ഇസ്ലാംപുർ ജില്ലാ കളക്ടർ അഭിജിത് ചൗധരി അറിയിച്ചു.

ഒരേ സ്ഥലത്ത് തന്നെ കഴിയുമ്പോൾ രോഗബാധയുള്ളയാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെ രോഗം പകരാനിടയാകും. കുടുംബത്തിന് പുറത്തുള്ളവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെങ്കിലും ഇവരുടെ താമസസ്ഥലത്തിന് ഒരു കിലോ മീറ്റർ ചുറ്റളവിൽ രോഗവ്യാപനം ഉണ്ടാകാവുന്ന മേഖലയായി കണ്ട് മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും കളക്ടർ അറിയിച്ചു.

Exit mobile version