നീതി നടപ്പാകാൻ മണിക്കൂറുകൾ ബാക്കി; ജീവൻ രക്ഷിക്കാൻ അവസാന ശ്രമങ്ങളുമായി പ്രതികൾ; വീണ്ടും ഹർജിയുമായി കോടതിയിൽ

ന്യൂഡൽഹി: നിർഭയ കേസിൽ നീതി നടപ്പാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഹർജിയുമായി കുറ്റവാളികൾ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയിലെ ഹർജി. ഹർജി ഇപ്പോൾ കോടതി പരിഗണിക്കുകയാണ്.

അതേസമയം, നാല് പേർക്കുമുള്ള തൂക്കുകയർ തയ്യാറാക്കി ആരാച്ചാർ പവൻ കുമാർ ജല്ലാദ് രണ്ട് ദിവസമായി തിഹാർ ജയിലിലുണ്ട്. കുറ്റവാളികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ കൗൺസിലിങ്ങും നൽകിയിരുന്നു. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു. സിസിടിവി ക്യാമറയിലൂടെ നാല് പേരുടേയും നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബന്ധുക്കളെ കാണാനും അവസരം നൽകിയിരുന്നു.

ഇതുവരെ മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടും മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരിക്കുകയാണ്.

വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് നൽകിയ ഹർജികൾ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. നിലവിലുള്ള എല്ലാ ഹർജികളും തള്ളിയാൽ പുതിയ ഹർജികൾ വീണ്ടും സമർപ്പിച്ചേക്കാം.

Exit mobile version