കൊറോണയും പക്ഷിപ്പനിയും തകര്‍ത്തത് മുട്ടവ്യാപാരത്തെയും; നാമക്കലില്‍ മാത്രം കെട്ടിക്കിടക്കുന്നത് 15 കോടി കോഴിമുട്ടകള്‍

ചെന്നൈ: കൊറോണ വൈറസും പക്ഷിപ്പനിയും ഇപ്പോള്‍ ചിക്കന്‍ വ്യാപാരത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കോഴി വ്യാപരത്തിന് പുറമെ, മുട്ടവ്യാപാരത്തെയും ഇത് സാരമായി ബിധിച്ചിട്ടുണ്ട്. വ്യാപാരത്തിന് തടസം വന്നതോടെ നാമക്കലില്‍ ഫാമുകളില്‍ 15 കോടിയോളം മുട്ടകളാണ് കെട്ടിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മൊത്തവില മൂന്നുരൂപയില്‍ കൂടുതലായിരുന്നത് രണ്ടരരൂപയോളമായി കുറഞ്ഞിട്ടും വില്‍പ്പന പഴയനിലയിലേക്ക് എത്തിയിട്ടില്ല. ഇതേനില തുടര്‍ന്നാല്‍ ഫാമുകളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാകുമെന്ന് ഉടമകള്‍ വ്യക്തമാക്കി. തമിഴ്നാട്ടിലെ മുട്ട ഉത്പാദനകേന്ദ്രം എന്നറിയപ്പെടുന്നത് നാമക്കലാണ്.

ഇവിടെയുള്ള ആയിരത്തോളം ഫാമുകളില്‍നിന്നായി പ്രതിദിനം നാലുകോടിയോളം കോഴിമുട്ടകളാണ് സംസ്ഥാനത്ത് ഉടനീളവും കേരളത്തിലേക്കും വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. കൊറോണ ബാധയ്‌ക്കൊപ്പം കേരളത്തില്‍ പക്ഷിപ്പനികൂടി കണ്ടെത്തിയതോടെ ഇറച്ചിക്കോഴി വില്‍പ്പനയ്‌ക്കൊപ്പം മുട്ടവില്‍പ്പനയും ഇടിയുകയായിരുന്നു.

കേരളത്തിലെ വില്‍പ്പന പകുതിയിലേറെ കുറഞ്ഞിരിക്കുകയാണ്. അതോടെ മാര്‍ച്ച് 14-ന് മുട്ടവിലയില്‍നിന്ന് 33 പൈസയും തിങ്കളാഴ്ച 25 പൈസയും കുറച്ചിരുന്നു. നിലവില്‍ 2.65 പൈസയാണ് നാമക്കലില്‍ മുട്ടയുടെ മൊത്തവില. എന്നാല്‍ മുട്ടകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം കണക്കിലെടുത്ത് വില വീണ്ടും കുറച്ച് രണ്ടുരൂപയാക്കാന്‍ ഒരുങ്ങുകയാണ് ഉത്പാദകര്‍.

Exit mobile version