കാശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണം; ഒന്നര വയസ്സുകാരിക്ക് കണ്ണിന് ഗുരുതര പരുക്ക്; കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയെന്ന് ഡോക്ടര്‍മാര്‍!

ഹിബ എന്ന പെണ്‍കുട്ടിയുടെ കണ്ണിനാണ് പരുക്കേറ്റത്. ഷോപിയാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം സൈനികരും സമരക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സംഭവം.

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ ഒന്നര വയസ്സുകാരിക്ക് കണ്ണിന് ഗുരുതര പരുക്ക്. ഹിബ എന്ന പെണ്‍കുട്ടിയുടെ കണ്ണിനാണ് പരുക്കേറ്റത്. ഷോപിയാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം സൈനികരും സമരക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സംഭവം.

ഷോപിയാന്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സൈനികരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒരു പ്രദേശവാസി മരിക്കുകയും അമ്പതോളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ വീട്ടിനുള്ളിലേക്ക് കണ്ണീര്‍ വാതക ഷെല്‍ വന്നു വീണെന്നും തുടര്‍ന്ന് ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പെല്ലറ്റ് ആക്രമണം ഉണ്ടായതെന്നും ഹിബയുടെ അമ്മ മര്‍സല നിസാര്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മര്‍സലയുടെ വാക്കുകള്‍: ഞാന്‍ വാതില്‍ തുറന്നയുടന്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഉതിര്‍ത്തു. കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ അവളുടെ മുഖത്ത് കൈ വച്ചു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവളുടെ മുഖം പെല്ലറ്റു കൊണ്ട് വികൃതമാവുകയായിരുന്നു’.

ഒരു പെല്ലറ്റ് ഹിബയുടെ കണ്ണിനുള്ളില്‍ ആഴത്തില്‍ തറച്ചിട്ടുണ്ട്. കാഴ്ചശക്തിയെ ഗുരുതരമായി ബാധിക്കുന്ന രീതിയിലാണ് മുറിവുള്ളതെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നു. ഹിബയുടെ നില ആശങ്കാജനകമാണെന്നും ആക്രമണത്തില്‍ കുട്ടിയുടെ കണ്ണിന്റെ കോര്‍ണിയില്‍ തുള വീണിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവില്‍ പ്രാഥമിക ചികിത്സ മാത്രമാണ് നല്‍കിയിരിക്കുന്നത്. കുട്ടിയുടെ കണ്ണുകള്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അതേസമയം, കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍.

സംഭവത്തോടെ, കാശ്മീരിലെ പെല്ലറ്റ് പ്രയോഗത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്.

Exit mobile version