ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 27 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്

ബംഗളൂരു: ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത നാലുപേര്‍ പോലീസ് പിടിയില്‍. നാഗരാജ് എന്നയാള്‍ തന്നെ പറ്റിച്ച് 27 കോടിയോളം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് രാമമൂര്‍ത്തി നഗര്‍ സ്വദേശിനി ഗീത(48)യാണ് പോലീസില്‍ പരാതി നല്‍കിയത്.

2009ലാണ് ഗീതയുടെ ഭര്‍ത്താവ് മരിച്ചത്. ഇതിന് ശേഷം ഗീത ഒട്ടേറെ കുടുംബ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതിനിടെയാണ് തനിക്കു ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന വിധത്തില്‍ ഗീതയെ പറഞ്ഞ് പറ്റിച്ച് നാഗരാജ് ഇവരുടെ വീട്ടില്‍ ഒട്ടേറെ പൂജകളും നടത്തിയത്.

താന്‍ പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ തനിക്കും മൂന്നു മക്കള്‍ക്കും ജീവഹാനിയുണ്ടാകുമെന്നും ഇയാള്‍ ഭയപ്പെടുത്തി. തുടര്‍ന്നാണ് ഗീതയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തത്. നാഗരാജിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം പേരിലുള്ള ഒട്ടേറെ ഭൂമി വീട്ടമ്മ വിറ്റു.

പണം മുഴുവനും ഇയാള്‍ കൈക്കലാക്കി. കമ്മിഷനു പുറമേ അഞ്ചു കോടി രൂപയും മൂന്നു കിലോ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങിയതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version