ന്യൂഡൽഹി: അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന നമസ്‌തേ ട്രംപ് ഇന്ത്യയിലെ എത്രപേരാണ് ടെലിവിഷനിൽ കണ്ടതെന്ന കണക്കുകൾ പുറത്ത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഈ പരിപാടി ടെലിവിഷനിൽ വീക്ഷിച്ചത് 4.6 കോടി ജനങ്ങളെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ മാത്രം കണക്കാണിത്.
ഇന്ത്യയിലെ 180 ടെലിവിഷൻ ചാനലുകളിലായി 46 ദശലക്ഷം ആളുകൾ പരിപാടി കണ്ടെന്ന് ടെലിവിഷൻ റേറ്റിംഗ് ഏജൻസിയായ ബാർക്കിനെ (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
1 ലക്ഷം പേരാണ് മൊട്ടേര സ്റ്റേഡിയത്തിൽ പരിപാടി കാണാനെത്തിയത്. 180 ടിവി ചാനലുകളാണ് പരിപാടി തത്സമയ സംപ്രേഷണം ചെയ്തത്. പരിപാടിയിൽ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും പങ്കെടുത്തുരുന്നു. മകൾ ഇവാൻക ട്രംപ്, മരുമകൻ ജേഡ് കുഷ്‌നർ എന്നിവരും ട്രംപും മെലാനിയയും കുടുംബ സമേതം താജ്മഹൽ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ സംഘടിപ്പിച്ച ഹൗഡി മോഡി പരിപാടിയുടെ മാതൃകയിലാണ് നമസ്‌തേ ട്രംപ് ഇന്ത്യയിൽ സംഘടിപ്പിച്ചത്.