ഡല്‍ഹി സംഘര്‍ഷം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് വീണ്ടും രംഗത്ത്

ന്യൂഡല്‍ഹി: വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ട്വിറ്ററിലൂടെയുള്ള കപില്‍ മിശ്രയുടെ വിവാദ പരാമര്‍ശം. ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായി എന്നാണ് കപില്‍ മിശ്ര പറഞ്ഞത്.

ട്വിറ്ററിലൂടെയായിരുന്നു കപില്‍ മിശ്രയുടെ പരാമര്‍ശം. ഡല്‍ഹി സംഘര്‍ഷം ആരംഭിക്കുന്നതിനുമുമ്പും അദ്ദേഹം നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജാഫ്രബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകാന്‍ അനുവദിക്കരുതെന്നും പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസിന് മൂന്ന് ദിവസത്തെ സമയം നല്‍കുന്നുവെന്നുമായിരുന്നു കപില്‍ മിശ്ര പറഞ്ഞത്.

ഇല്ലെങ്കില്‍ ഞങ്ങള്‍ ഇടപെടുമെന്നും പിന്നെ ആരു പറഞ്ഞാലും കേള്‍ക്കില്ലെന്നും കപില്‍ മിശ്ര വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയാണ് വിവാദത്തിലായത്. മിശ്രയുടെ വിവാദ പരാമര്‍ശത്തില്‍ ബിജെപിക്കുള്ളില്‍തന്നെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും വിദ്വേഷപരാമര്‍ശവുമായി ട്വിറ്ററിലൂടെ കപില്‍ മിശ്ര എത്തിയത്.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്കണമെന്നും കപില്‍ മിശ്ര പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ വൈകുന്നതിനെയും ചൂണ്ടിക്കാട്ടിയും വിമര്‍ശിച്ചും കപില്‍ മിശ്ര രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version