കാട്ടുകള്ളൻ വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു; അംഗത്വം നൽകി ദേശീയ ജനറൽ സെക്രട്ടറി

കൃഷ്ണഗിരി: കാട്ടുകള്ളൻ വീരപ്പന്റെ മകൾ വിദ്യാറാണി ബിജെപി അംഗത്വം സ്വീകരിച്ചു. 2004ൽ പോലീസ് വെടിവെയ്പ്പിലാണ് കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പൻ കൊല്ലപ്പെട്ടത്. മകൾ അഭിഭാഷകയായ വിദ്യാറാണി ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ മുരളീധർ റാവുവിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. തമിഴ്‌നാട് അതിർത്തിയായ കൃഷ്ണഗിരിയിൽ വെച്ചാണ് വിദ്യാറാണി ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിദ്യാറാണി പാർട്ടി അംഗത്വം സ്വീകരിച്ചത്. അച്ഛൻറെ ആഗ്രഹം ജനങ്ങൾക്ക് സേവനം ചെയ്യുക എന്നതായിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് നിർവഹിച്ചത് തെറ്റായ മാർഗ്ഗങ്ങളിലൂടെയായിരുന്നു എന്നും വിദ്യാറാണി പറഞ്ഞു.

പഠനത്തിന് ശേഷം സന്നദ്ധസേവകയായി പ്രവർത്തിക്കുകയായിരുന്നു വിദ്യാറാണി. രാജ്യത്തിനും ജനങ്ങൾക്കും സേവനം ചെയ്യാനാണ് ബിജെപിയിൽ ചേരുന്നതെന്നും വിദ്യാറാണി മാധ്യമങ്ങളോട് പ്രതികരിച്ചു. വീരപ്പന് വിദ്യാലക്ഷ്മി എന്നു പേരുള്ള മറ്റൊരു മകൾ കൂടിയുണ്ട്.

Exit mobile version