മക്കളെയും കൂട്ടി ടിക് ടോക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം നാടുവിട്ടു; യുവതിയും യുവാവും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയില്‍

വിതുര: ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവുമായി മക്കളോടൊപ്പം നാടുവിട്ട തൊളിക്കോട് സ്വദേശിയായ മുപ്പത്തിയാറുകാരിയും മുപ്പത്തിരണ്ടുകാരനായ കാമുകനും പോലീസ് പിടിയില്‍. ഇരുവരെയും പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുള്ള ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ദംഗലില്‍നിന്നാണ് വിതുര പോലീസ് പിടികൂടിയത്.

ടിക് ടോക്കിലൂടെ പരിചയപ്പട്ട തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിയായ സുബൈറുമായി യുവതി പ്രണയത്തിലാവുകയും നാടുവിടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ഈ മാസം 6-ന് തൊളിക്കോട് സ്വദേശി തന്റെ ഭാര്യയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതിയുമായി എത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്നാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായത്. സുബൈറുമായി ഫോണില്‍ ബന്ധപ്പെട്ടതോടെ വിജയവാഡയിലാണെന്ന വിവരം കിട്ടി. ഉടന്‍തന്നെ എസ്‌ഐ എസ്എല്‍ സുധീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അവിടേക്കു തിരിച്ചു.

പോലീസ് അവിടെയെത്തുമ്പോഴേക്കും ഇരുവരും സ്ഥലം വിട്ടിരുന്നു.ഇതിനിടെ ഇവര്‍ പശ്ചിമബംഗാളിലുണ്ടെന്ന് വിവരം ലഭിച്ചു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മുര്‍ഷിദാബാദില്‍ ഹൂഗ്ലി നദിയുടെ തീരത്തെ ഉള്‍ഗ്രാമത്തില്‍ സുബൈറിന്റെ കീഴില്‍ കെട്ടിടം പണിചെയ്യുന്ന തൊഴിലാളിയായ റഹീമിന്റെ വീട്ടിലാണ് ഇരുവരും തങ്ങിയിരുന്നത്.

സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനെ തടയുകയായിരുന്നു. അതിനിടെ ഇന്‍സ്‌പെക്ടര്‍ ശൈലേന്ദ്രനാഥ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള ദംഗല്‍ പോലീസ് സഹായവുമായി എത്തി. തുടര്‍ന്ന് പോലീസ് ഇരുവരെയും നാട്ടിലെത്തിച്ചു.

Exit mobile version