പുൽവാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരാണ്ട്; എങ്ങുമെത്താതെ എൻഐഎ അന്വേഷണം; കുറ്റപത്രം സമർപ്പിച്ചില്ല

ന്യൂഡൽഹി: രാജ്യത്തിന് വിലപ്പെട്ട 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒരാണ്ട് തികയുന്നു. ഇന്ത്യയെ തന്നെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ എല്ലാവരേയും വധിച്ചെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടൽ അതേസമയം, ചാവേർ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ ഒരു വർഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ല.

സൈനികാവശ്യത്തിനായി എത്തിച്ചിരിക്കുന്ന സ്‌ഫോടക വസ്തുക്കൾ പുറത്തുള്ളവർക്ക് ലഭിക്കുക എളുപ്പമല്ല, അതുകൊണ്ടുതന്നെ സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കൾ ചാവേറുകളുടെ കൈകളിൽ എങ്ങനെ എത്തി എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. പക്ഷെ, കുറ്റാരോപിതർ ആരും തന്നെ ജീവനോടെ ഇല്ലാത്തതിനാൽ എൻഐഎയ്ക്ക് കുറ്റപത്രം സമർപ്പിക്കാൻ പോലും സാധിച്ചിട്ടില്ല.
പുൽവാമ ചാവേറാക്രമണത്തിലെ പ്രധാന പ്രതികളായ മുദാസിർ അഹ്മദ് ഖാൻ കഴിഞ്ഞ മാർച്ചിലും സജ്ജാദ് ഭട്ട് ജൂണിലും വർഷം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

2019- ഫെബ്രുവരി 14-ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയാണ് രാജ്യത്തെ നടുക്കിയ ചാവേറാക്രമണം നടന്നത്. അവധി കഴിഞ്ഞു വിവിധ സൈനിക താവളങ്ങളിലേക്ക് തിരിക്കാനായി 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോകുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്. ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപത്ത് വെച്ചായിരുന്നു ആക്രമണം. ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്ഫോടന വസ്തുക്കൾ നിറച്ച കാർ ജവാന്മമാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയത്. ഇയാൾ കാശ്മീർ പൗരൻ തന്നെയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. പുൽവവാമ ആക്രമണത്തിൽ ജീവൻ നഷ്ടമായ 40 ജവാന്മാരിൽ വയനാട് ലക്കിടി സ്വദേശി വിവി വസന്ത കുമാറും ഉണ്ടായിരുന്നു.

Exit mobile version