പൗരത്വ ഭേദഗതി നിയമം വേണ്ട, കുടിയേറ്റക്കാര്‍ക്ക് മറ്റൊരു നിയമം വേണം; പി ചിദംബരം

ന്യൂഡല്‍ഹി: കുടിയേറ്റക്കാര്‍ക്ക് പൗരത്വ നിയമ ഭേദഗതിക്ക് പകരം പുതിയ നിയമം കൊണ്ടുവരണമെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റര്‍, ദേശീയ ജസസംഖ്യ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണം. ഈ നിയമത്തിന് പകരം കുടിയേറ്റക്കാര്‍ക്ക് മറ്റൊരു നിയമം കൊണ്ടുവരണമെന്നും എന്‍പിആറിനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും തന്നെ നേരിടണമെന്നും പി ചിദംബരം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള നമ്മുടെ രാജ്യത്ത് മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവുന്ന കാര്യമല്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

ബിജെപി പൗരത്വഭേദഗതി നിയമത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത് മറ്റൊന്നാണ്. അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ റജിസ്റ്ററിന്റെ പാളിച്ച മറച്ചുവയ്ക്കാനാണ് അവര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതെന്നും ജനസംഖ്യ കണക്കെടുക്കാന്‍ സെന്‍സസ് മതി, എന്‍പിആറിന്റെ ആവശ്യമില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനസര്‍ക്കാരുകള്‍ മുന്‍കൈയ്യെടുത്താല്‍ എന്‍പിആര്‍ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാനാകും. കേരളവും ബംഗാളും ഇതിന്റെ ഉത്തമ ഉദാഹരണമാണെന്നും എന്‍പിആറിനെ രാഷ്ട്രീയമായി നേരിടണമെന്നും ചിദംബരം പറഞ്ഞു.

Exit mobile version