പാചകവാതക വിലവര്‍ധനയും തെരഞ്ഞെടുപ്പ് ഫലവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി; വിശദീകരണം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രാജ്യാന്തര വിപണിയിലെ വിലയും ഉപഭോഗവും അനുസരിച്ചാവും പാചകവാതക വിലയില്‍ മാറ്റമുണ്ടാവുകയെന്ന് അദ്ദേഹം പറയുന്നു

ന്യൂഡല്‍ഹി: പാചക വാതക വിലവര്‍ധനവ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയുടെ പ്രതികാരമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പാചക വാതകത്തിന്റെ വിലവര്‍ധനയും തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നാണ് മന്ത്രി പറയുന്നത്.

രാജ്യാന്തര വിപണിയിലെ വിലയും ഉപഭോഗവും അനുസരിച്ചാവും പാചകവാതക വിലയില്‍ മാറ്റമുണ്ടാവുകയെന്ന് അദ്ദേഹം പറയുന്നു. ഇന്ധനവില പലപ്പോഴും ഉയരുകയോ താഴുകയോ ചെയ്യാം. അതൊന്നും തന്റെ നിയന്ത്രണത്തിലല്ലെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞ 20 ദിവസത്തിനിടെ അഞ്ച് രൂപ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ 140 രൂപ വര്‍ധിപ്പിച്ചത്.

Exit mobile version