വിജയ്‌യുടെ പക്കൽ നിന്നും പണം പിടിച്ചെടുത്തിട്ടില്ല; സാമ്പത്തിക ഇടപാടുകളും ബിഗിലിലെ പ്രതിഫലവും പരിശോധിക്കുന്നു: ആദായ നികുതി വകുപ്പ്

ചെന്നൈ: ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായ നടൻ വിജയ്‌യുടെ വീട്ടിലെ ആദായനികുതി വകുപ്പ് പരിശോധന തുടരുന്നു. തുടർച്ചയായ 24ാം മണിക്കൂറിലേക്കാണ് താരത്തിന്റെ കസ്റ്റഡി നീണ്ടിരിക്കുന്നത്. അതേസമയം, വിജയ്‌യുടെ വീട്ടിൽ നിന്ന് ഇതുവരെ പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് റിപ്പോർട്ട്. ന്യൂസ് മിനിറ്റാണ് ഇതുസംബന്ധിച്ച വാർത്ത് പുറത്തുവിട്ടത്. ഇൻകം ടാക്‌സ് വകുപ്പിന്റെ പത്രകുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

വിജയ്, ബിഗിൽ ചിത്രത്തിന്റെ വിതരണക്കാരൻ സുന്ദർ അറുമുഖം, നിർമ്മാതാക്കളായ എജിഎസ്, ഫിനാൻസിയർ, അൻപുചെഴിയൻ എന്നിവരുടെ ഓഫീസിലും വീടുകളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ബിഗിൽ ചിത്രം മുന്നൂറ് കോടിയലധികം രൂപ കളക്ഷൻ നേടിയതുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. പരിശോധനകൾ ഇപ്പോഴും തുടരുകയാണെന്നും ബിഗിലിന്റെ പ്രതിഫലവും അന്വേഷണ വിധേയമാണെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

അതേസമയം ഫിനാൻസിയർ അൻപുച്ചെഴിയന്റെ വിവിധ ഓഫീസുകളിൽ നിന്നായി 77 കോടി രൂപ പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ വിജയ്‌യുടെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നുവെന്നാണ് വിവരം.

Exit mobile version