സ്വാതന്ത്ര്യസമരം നാടകമാണെന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു; മഹാത്മാ ഗാന്ധി എന്ന് ഉച്ചരിച്ചിട്ടില്ല; വിശദീകരണവുമായി അനന്തകുമാർ ഹെഗ്‌ഡെ

ബംഗളൂരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽനടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന പരാമർശം വിവാദമായതോടെ ഇക്കാര്യത്തിൽ കൂടുതൽ വിശദീകണവുമായി ബിജെപി നേതാവ് അനന്തകുമാർ ഹെഗ്‌ഡെ. പ്രസംഗത്തിനിടയിൽ മഹാത്മാഗാന്ധിയുടെ പേര് എവിടെയും പരാമർശിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്നത് നുണയാണെന്നും അനന്തകുമാർ ആരോപിച്ചു. അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പ്രസ്താവനയിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ കുറിച്ചോ ഗാന്ധിയെ കുറിച്ചോ ഞാൻ പരാമർശം നടത്തിയിട്ടില്ല. ഗാന്ധിയെ കുറിച്ചോ, നെഹ്‌റുവിനെ കുറിച്ചോ ഏതെങ്കിലും ഒരു സ്വാതന്ത്ര്യസമര സേനാനിയെ കുറിച്ചോ എന്തെങ്കിലും പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അതെനിക്ക് കാണിച്ചുതരൂ.’ഹെഗ്‌ഡെ പറഞ്ഞു.

ബംഗളൂരുവിൽ നടന്ന പൊതുപരിപാടിയിലാണ് ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നു ഹെഗ്‌ഡെ പറഞ്ഞത്. ഇതോടൊപ്പം ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു ഹെഗ്‌ഡെ. രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവർക്കാർക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോൺഗ്രസിന്റെ വാദം സത്യമല്ല. ബ്രിട്ടീഷുകാർ രാജ്യംവിട്ടത് നിരാശമൂലമാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആർഎസ്എസിന് ബന്ധമില്ലെന്നും അനന്തകുമാർ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസും ജനങ്ങളും ഒരു പോലെ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി മുൻ കേന്ദ്രമന്ത്രി കൂടിയായ ഹെഗ്‌ഡെ രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version