‘ജയ് ശ്രീറാം;ഇവിടെ ഹിന്ദുക്കൾ മാത്രം മതി’; വിദ്വേഷം ഉറക്കെ വിളിച്ച് പറഞ്ഞ് ഷഹീൻ ബാഗിലെ പ്രതിഷേധകർക്ക് എതിരെ വെടിയുതിർത്ത് യുവാവ്; അറസ്റ്റ്

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിയുതിർത്ത് യുവാവ്. കബിൽ എന്നയാളാണ് വെടിയുതിർത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി കൊണ്ടുപോകുമ്പോൾ ഇയാൾ ഉറക്കെ ജയ് ശ്രീ റാം വിളികൾ മുഴക്കുന്നുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഹിന്ദുക്കൾ മാത്രമേ അവശേഷിക്കാവൂ എന്നും കബിൽ പറഞ്ഞു. ഇയാളുയടെ ആക്രമണത്തിൽ ഇതുവരെ ആളപായം റിപ്പോർട്ടു ചെയ്തിട്ടില്ല.

ഡൽഹിയിൽ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാവുന്നത്. കഴിഞ്ഞ ദിവസം ജാമിയ മില്ലിയയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്‌റംഗ്ദൾ പ്രവർത്തകൻ വെടിയുതിർത്തിരുന്നു. ഒരു മാസത്തിലേറെയായി ഷഹീൻ ബാഗിൽ സ്ത്രീകളും കുട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ്.

അതേസമയം ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. അവരുമായി ആശയവിനിമയം നടത്താനും പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള അവരുടെ എല്ലാ സംശയങ്ങളും നീക്കാനും നരേന്ദ്ര മോഡി സർക്കാർ തയ്യാറാണെന്ന് രവിശങ്കർ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

Exit mobile version