‘ആറു മാസം വരെ അബോര്‍ഷന്‍ നടത്താം’; നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കി. ബില്ല് ഫെബ്രുവരി 1-ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

നേരത്തേ ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് അഞ്ച് മാസം (20 ആഴ്ചയായിരുന്നു). ഇതാണ് 24 ആഴ്ചയാക്കി ഉയര്‍ത്തിയിരിക്കുന്നത്. മാതൃ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ പുരോഗമനപരമായ ഈ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

അഞ്ച് മാസം വരെ (20 ആഴ്ച) ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്ന നിയമമാണ് രാജ്യത്ത് നിലവില്ലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കാറില്ല. ഈ നിയമത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്.

സ്വന്തം ഗര്‍ഭത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. അതിനാലാണ് ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് ഉയര്‍ത്തുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ ക്യാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ ബില്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ബലാത്സംഗത്തിനിരയായ കുട്ടികള്‍ക്കോ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കോ, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കോ ഗര്‍ഭാവസ്ഥയെക്കുറിച്ച് ഉടനെത്തന്നെ അറിയാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗര്‍ഭച്ഛിദ്രം നടത്താനും ഇത് വഴി കഴിയുമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

Exit mobile version