പ്രശാന്ത് കിഷോറിനെ കൊറോണ വൈറസ് എന്ന് വിളിച്ച് ജെഡിയു നേതാവ്; ജെഡിയുവില്‍ ഭിന്നത

ബിഹാര്‍; പ്രശാന്ത് കിഷോര്‍ കൊറോണ വൈറസാണെന്ന് ജെഡിയു നേതാവ് അജയ് അശോക്. പ്രശാന്ത് കിഷോറും ജെഡിയു നേതാക്കളും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നതയാണ് ഇതോടെ മറനീക്കിപ്പുറത്തുവന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിനെതിരെ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ പേര്‍ രംഗത്ത് വരുന്നത്.

പ്രശാന്ത് കിഷോര്‍ വിശ്വാസയോഗ്യനല്ല. അദ്ദേഹം ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു, രാഹുല്‍ ഗാന്ധിയുമായി സംസാരിക്കുന്നു, മമത ദീദിക്കൊപ്പം ഇരിക്കുന്നു. ആരാണ് അവനെ വിശ്വസിക്കുക? ഈ കൊറോണ വൈറസ് ഞങ്ങളെ വിട്ടുപോകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, അവന് ആവശ്യമുള്ളിടത്തേക്ക് പോകാം- അജയ് അശോക് പറഞ്ഞു.

പൗരത്വനിയമഭേദഗതിയില്‍ കേന്ദ്രത്തെയും അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍ രംഗത്ത് വന്നതോടെയാണ് പാര്‍ട്ടിയില്‍ പ്രശാന്ത് കിഷോറിനെതിരെ പടയോരുക്കം തുടങ്ങിയത്. പിന്നാലെ പ്രശാന്ത് കിഷോറിന് ശക്തമായ മറുപടിയുമായി നിതീഷ് കുമാര്‍ വന്നിരുന്നു. പ്രശാന്തിന് ജെഡിയുവില്‍ അംഗത്വം നല്‍കിയത് അമിത് ഷാ പറഞ്ഞിട്ടാണെന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്.

എന്റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമം എന്നാണ് പ്രശാന്ത് കിഷോര്‍ ഇതിനോട് പ്രതികരിച്ചത്. അതിനിടെ പ്രശാന്ത് കിഷോര്‍ ജെഡിയു വിട്ടേക്കുമെന്ന സൂചനയുണ്ട്.

Exit mobile version