സോണിയ ഗാന്ധിയെ മാതൃകയാക്കി നിർഭയ കേസ് പ്രതികൾക്ക് മാപ്പ് നൽകണമെന്ന് ഇന്ദിര ജെയ്‌സിങ്; അതുപറയാൻ നിങ്ങളാരാണെന്ന് നിർഭയയുടെ അമ്മ

ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി ശബ്ദമുയർത്തി മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് നിർഭയയുടെ അമ്മ മാപ്പ് നൽകണമെന്ന് ട്വിറ്ററിലൂടെയാണ് ഇന്ദിര ജെയ്‌സിങ് ആവശ്യപ്പെട്ടത്. ‘നിർഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു. എങ്കിൽ തന്നെ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് ഞാൻ ആശാ ദേവിയോട് അഭ്യർത്ഥിക്കുകയാണ്. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. എന്നാൽ വധശിക്ഷക്ക് എതിരാണ്’ ഇന്ദിരാ ജെയ്സിങ് ട്വിറ്ററിൽ കുറിച്ചു.

പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവിൽ നിരാശയുണ്ടെന്ന് ആശാദേവി പറഞ്ഞെന്ന വാർത്ത റീ ട്വീറ്റ് ചെയ്ത്ക്കൊണ്ടായിരുന്നു ഇന്ദിരാ ജെയ്സിങിന്റെ പോസ്റ്റ്.

അതേസമയം, ഇന്ദിര ജെയ്‌സിങിന്റെ ആവശ്യത്തോട് രോഷത്തോടെയാണ് ആശാ ദേവി പ്രതികരിച്ചത്. അത്തരമൊരു നിർദേശം എന്റെ മുന്നിൽ വെക്കാൻ ഇന്ദിരാ ജെയ്സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇന്ദിരാ ജെയ്സിങിനെ പോലുള്ള ആളുകൾ കാരണം ബലാത്സംഗത്തിന് ഇരയായവർക്ക് നീതി ലഭ്യമാകുന്നില്ലെന്നും ആശാ ദേവി കുറ്റപ്പെടുത്തി.

‘ഇന്ദിരാ ജെയ്സിങിനെ പോലുള്ള ആളുകൾക്ക് എങ്ങനെയാണ് കുറ്റവാളികൾക്ക് മാപ്പ് നൽകണമെന്ന് നിർദേശിക്കാൻ സാധിക്കുന്നത്. സുപ്രീംകോടതിയിൽ വെച്ച് നിരവധി തവണ ഞാൻ അവരെ കണ്ടിട്ടുണ്ട്. ഒരിക്കൽ പോലും അവർ എന്റെ വിഷമത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ല. ഇന്ന് അവർ കുറ്റവാളികൾക്ക് വേണ്ടി സംസാരിക്കുന്നു. ബലാത്സംഗികളെ പിന്തുണച്ച് ഇത്തരം ആളുകൾ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങൾ അവസാനിക്കുന്നില്ലെന്നും ആശാ ദേവി പറഞ്ഞു.

Exit mobile version