ജെഎന്‍യു ആക്രമണം; എബിവിപി പ്രവര്‍ത്തകര്‍ ഒളിവില്‍, ഫോറന്‍സിക് പരിശോധന ഇന്നും തുടരും

ന്യൂഡല്‍ഹി; ജെഎന്‍യു ആക്രമണ കേസില്‍ പ്രതികളായ എബിവിപി പ്രവര്‍ത്തകര്‍ ഒളിവില്‍.
കോമല്‍ ശര്‍മ, രോഹിത്ത് ഷാ, അഖ്ഷത് അവസ്തി, എന്നവരാണ് ഇപ്പോള്‍ ഒളിവില്‍ കഴിയുന്നത്.
അതേസമയം ജെഎന്‍യു ക്യാന്‍പസില്‍ ഇന്നും ഫോറന്‍സിക് സംഘം പരിശോധന നടത്തും.

കഴിഞ്ഞ ദിവസം ക്യാന്‍പസില്‍ ഫോറന്‍സിക് പരിശോധനയുടെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയെങ്കിലും സെര്‍വര്‍ തകരാറിനായതിനാല്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പരിശോധന ഇന്ന് തുടരുന്നത്.

അതേസമയം കേസിലെ പ്രതികള്‍ ഒളിവിലായതിനാല്‍ ഇവരെ ചോദ്യം ചെയാന്‍ കഴിഞ്ഞില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ ഫോണുകള്‍ ഓഫാണെന്നും പോലീസ് പറഞ്ഞു.

ജെഎന്‍യുവില്‍ അക്രമം നടത്താന്‍ നേതൃത്വം നല്‍കുകയും ആഹ്വാനം ചെയ്യുകയും അതിനായി സഹായം നല്‍കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെയെല്ലാം ഫോണുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി പോലീസിനോട് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ പ്രതികരണം. കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് ജെഎന്‍യുവില്‍ മുഖംമൂടിസംഘം ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ മുതിര്‍ന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഈ ആക്രമണത്തില്‍ ആര്‍എസ്എസ്, എബിവിപി, ബിജെപി, ബജ്രംഗദള്‍ എന്നീ സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും, ആക്രമണത്തിന് നേതൃത്വം നല്‍കിയത് വിവാദ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണെന്നും ആക്രമണം നടന്ന അന്ന് രാത്രി തന്നെ പുറത്തുവന്നതാണ്. എന്നാല്‍ ഡല്‍ഹി പോലീസ് നടപടിയെടുക്കാന്‍ വൈകിപ്പിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു.

Exit mobile version