ബൈക്ക് റേസിനെ തുടര്‍ന്നുള്ള ബഹളം വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറി; തെലങ്കാനയില്‍ മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. അദിലാബാദ്, ആസിഫാബാദ്, മഞ്ചേരിയല്‍ എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭയീന്‍സയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.

ബൈക്ക് റേസിനെ തുടര്‍ന്നുള്ള ബഹളം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രദേശത്ത് സൈലന്‍സര്‍ ഊരിവച്ച് ബൈക്ക് റേസ് നടന്നിരുന്നു. ഇതിനെ ഒരു സംഘം തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം.

സംഘര്‍ഷത്തെ തുടര്‍ന്ന് വഴിയില്‍ പാര്‍ക്ക് ചെയ്ത പല വാഹനങ്ങളും കത്തിക്കുകയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. രാത്രിയില്‍ ഉറങ്ങി കിടന്ന പലരും കല്ലേറും ബഹളവും കാരണം എഴുന്നേറ്റു നോക്കിയപ്പോള്‍ ആണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപുറപ്പെട്ട വിവരം അറിഞ്ഞത്.

സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാന പാലനത്തിന് ഇറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരയും അക്രമം ഉണ്ടായി. പോലീസുദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പരിക്കേറ്റ 11 പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

Exit mobile version