ക്യാമ്പസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ ഞാനുമുണ്ടായിരുന്നോ? പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഐഷി ഘോഷ്

ന്യൂഡല്‍ഹി:ജെഎന്‍യു അതിക്രമ കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഷി ഘോഷ്. ക്യാമ്പസില്‍ മുഖം മൂടിയിട്ട് വന്നവരില്‍ താനുണ്ടായിരുന്നോ എന്ന് ഐഷി ഘോഷ് ചോദിച്ചു.

ക്യാമ്പസില്‍ നടന്ന അക്രമത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്ത് പോലീസ് എഫ്‌ഐആര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിന്റെ പ്രതികരണം. ഐഷി ഘോഷ് ഉള്‍പ്പടെ 9 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ആക്രമണത്തില്‍ പരിക്ക് പറ്റിയ വ്യക്തിയാണ് താന്‍. എന്റെ വസ്ത്രത്തില്‍ ഇപ്പോഴും രക്തക്കറയുണ്ട്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും തെറ്റായി ഒന്നും ചെയ്തിട്ടില്ല. കോടതിയില്‍ വിശ്വാസമുണ്ട്. ആരോപണങ്ങള്‍ പോലീസ് കോടതിയില്‍ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, ആക്രമണത്തിനിടയിലെ ചിത്രങ്ങള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്ത് വിട്ടിരുന്നു. ചുന്‍ചുന്‍ കുമാര്‍ (മുന്‍ ജെഎന്‍യു വിദ്യാര്‍ഥി), പങ്കജ് മിശ്ര (സ്‌ക്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ജെഎന്‍യു), ഐഷി ഘോഷ് (വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍ഡ് ജെഎന്‍യു), വാസ്‌ക്കര്‍ വിജയ് (എംഎ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ ഏയ്‌സ്തറ്റിക്‌സ്), സുചേത താലൂക്ക്ദാര്‍ (എസ്എഫ്‌ഐ, സ്റ്റുഡന്റ്‌സ് യൂണിയന്‍ അംഗം), പ്രിയ രഞ്ജന്‍ (ജെഎന്‍യു വിദ്യാര്‍ഥി), ഡോലന്‍ സാമന്ത, യോഗേന്ദ്ര ഭരദ്വരാജ് (ജെഎന്‍യു സാന്‍സ്‌ക്രിറ്റ്, എബിവിപി), വികാസ് പട്ടേല്‍ (ജെഎന്‍യു എബിവിപി) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

Exit mobile version