ജെഎൻയു ഹോസ്റ്റലിൽ ആക്രമണം നയിച്ചത് ഒയ്ഷി ഘോഷെന്ന് ഡൽഹി പോലീസ്; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു; എബിവിപി, ഇടത് സംഘടനാ പ്രവർത്തകരും പ്രതിപട്ടികയിൽ

ന്യൂഡൽഹി: ജെഎൻയുവിൽ ആക്രമണം നടത്തിയ ഒമ്പത് പേരെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പോലീസ്. ഹോസ്റ്റലിൽ ആക്രമണം നടത്താൻ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ഒയ്ഷി ഘോഷ് മുന്നിട്ടിറങ്ങിയെന്നും പോലീസ് ആരോപിച്ചു. പ്രതികളുടേതെന്ന പേരിൽ പുറത്തുവിട്ട പട്ടികയിൽ ഒയ്ഷി ഘോഷുൾപ്പെടെ അഞ്ച് ഇടതു വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവർ എബിവിപി പ്രവർത്തകരാണെന്നു പോലീസ് അറിയിച്ചു. എഐഎസ്എഫ്, എസ്എഫ്‌ഐ പ്രവർത്തകരും അക്രമം നടത്തിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ ആരോപണം. സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് സഹിതമാണ് പോലീസ് മാധ്യമങ്ങളെ കണ്ടത്.

പെരിയാർ, സബർമതി ഹോസ്റ്റലിൽ ആക്രമണം നടത്തിയത് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയിൽ ഉൾപ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്. ജെഎൻയുവിൽ രജിസ്‌ട്രേഷന് എത്തിയവരെ ഇടതു വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തടഞ്ഞു. ജനുവരി ഒന്നു മുതൽ അഞ്ചു വരെ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ എസ്എഫ്‌ഐ, എഐഎസ്എഫ്, ഡിഎസ്എഫ് തുടങ്ങിയ ഇടതു സംഘടനകൾ ഇതിനെ എതിർത്ത് രംഗത്തുവന്നതായും പോലീസ് അറിയിച്ചു. വിദ്യാർത്ഥികൾ സെർവർ റൂമും തകർത്തെന്നാണു പോലീസ് ഭാഷ്യം. നേരത്തെ ഈ സംഭവത്തിൽ ഒയ്ഷി ഘോഷിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തെറ്റ് ചെയ്യാത്തതിനാൽ ഭയമില്ലെന്ന് ഒയ്ഷി പ്രതികരിച്ചു.

ജെഎൻയുവിലെ അക്രമവുമായി ബന്ധപ്പെട്ടുള്ള ക്രിമിനൽ കേസുകളിൽ അന്വേഷണം നടത്തുന്നത് ക്രൈം ബ്രാഞ്ചാണ്. സംഭവവുമായി ബന്ധപ്പെട്ടു നിരവധി തെറ്റായ വിവരങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, ജെഎൻയുവിലെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. ഫീസ് വർധനയിൽ മാറ്റം വരുത്തുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന് ഉറപ്പു ലഭിച്ചതായി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഒയ്ഷി ഘോഷ് അറിയിച്ചിരുന്നു.

Exit mobile version