പട്ടിണിയും സാമ്പത്തിക ബാധ്യതയും; മക്കളുടെ വിശപ്പ് അകറ്റാന്‍ 150 രൂപയ്ക്ക് തലമുടി മുറിച്ച് വിറ്റ് ഒരമ്മ!

പട്ടിണിയും സാമ്പത്തിക ബാധ്യതയുംമൂലം കഷ്ടപ്പെടുകയായിരുന്നു കുടുംബം. അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്ന് മക്കളാണ് പ്രേമയ്ക്കുള്ളത്.

സേലം: മക്കളുടെ വിശപ്പ് അകറ്റാന്‍ തലമുടി മുറിച്ച് വിറ്റ് ഒരു അമ്മ. മുപ്പത്തിയൊന്നുകാരിയായ തമിഴ്‌നാട് സേലം സ്വദേശിനിയാണ് മക്കളുടെ വിശപ്പ് മാറ്റാന്‍ 150 രൂപയ്ക്ക് തലമുടി മുറിച്ച് വിറ്റത്.

ഏഴുമാസം മുമ്പായിരുന്നു യുവതിയുടെ ഭര്‍ത്താവ് സെല്‍വന്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഇതോടെ പട്ടിണിയും സാമ്പത്തിക ബാധ്യതയുംമൂലം കഷ്ടപ്പെടുകയായിരുന്നു കുടുംബം. അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്ന് മക്കളാണ് പ്രേമയ്ക്കുള്ളത്.

പണമാവശ്യപ്പെട്ട് ബന്ധുക്കളേയും അയല്‍ക്കാരേയുമൊക്കെ സമീപിച്ചിരുന്നെങ്കിലും പ്രേമയെ സഹായിക്കാന്‍ ആരും തയ്യാറിയില്ല. ഇതോടെ തലമുടി മുറിച്ച് പണം വാങ്ങാമെന്ന് പ്രേമ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ചയായിരുന്നു പൊന്നാംപെട്ട് തെരുവിലൂടെ മുടി ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്നയാള്‍ പ്രേമയുടെ ശ്രദ്ധയില്‍പ്പെടുന്നത്. വിഗ് ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു അയാള്‍ തലമുടിക്കായി തെരുവിലെത്തിയത്. തലമുടി കൊടുത്താന്‍ പണം കിട്ടുമെന്നതറിഞ്ഞതോടെ പ്രേമ മറ്റൊന്നും ചിന്തിച്ചില്ല, വേഗം വീട്ടില്‍ പോയി കത്തിയെടുത്ത് തലമുടി മുറിച്ച കച്ചവടക്കാരനെ ഏല്‍പ്പിച്ചു. 150 രൂപയ്ക്കായിരുന്നു പ്രേമ മുടി വിറ്റത്.

ഇതില്‍ 100 രൂപയ്ക്ക് പ്രേമ ഭക്ഷണസാധനങ്ങള്‍ വാങ്ങി മക്കള്‍ക്ക് കെടുത്തു. ബാക്കി പൈസയെടുത്ത് കടയിലേക്ക് പോയ യുവതി കടക്കാരനോട് ആവശ്യപ്പെട്ടത് കീടനാശി നല്‍കാനായിരുന്നു. ഇതില്‍ സംശയം തോന്നിയ കട ഉടമ കീടനാശിനി നല്‍കാതെ പ്രേമയെ മടക്കി അയച്ചു.

കട ഉടമ കീടനാശിനി നല്‍കാത്തതിന് പിന്നാലെ അരളി വിത്ത് കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പ്രേമ ശ്രമിച്ചിരുന്നത്. എന്നാല്‍, അത് സഹോദരി കണ്ടതോടെ പ്രേമ മരണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഇഷ്ടിക ചൂളയിലായിരുന്നു പ്രേമയും ഭര്‍ത്താവ് സെല്‍വും ജോലി ചെയ്തിരുന്നത്. ചെറുകിട സംരംഭം തുടങ്ങുന്നതിനായി രണ്ടര ലക്ഷത്തിലധികം രൂപ പലരില്‍നിന്നുമായി സെല്‍വന്‍ കടം വാങ്ങിച്ചിരുന്നു. എന്നാല്‍, ചിലയാളുകള്‍ വഞ്ചിച്ചതോടെ കുടുംബം കടക്കെണിയിലാകുകയും സെല്‍വന്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു.

Exit mobile version