ഇൻഡോർ: നിരന്തമായ കുടുംബവഴക്കിന് തുടർന്ന് ഭാര്യയേയും ഭാര്യാമാതാവിനേയും യുവാവ് കൊലപ്പെടുത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലുള്ള ദ്വാരകപുരിയിലാണ് സംഭവം. സന്ദീപ് സോണി(30) എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ഇയാൾ ഭാര്യ നീതു, നീതുവിന്റെ മാതാവ് പത്മ എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് അറസ്റ്റിന് ആസ്പദമായ സംഭവം.
2016 ലാണ് നീതുവും സന്ദീപും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചതിനു ശേഷം പ്രതി ഭാര്യയെ എല്ലാ ദിവസവും ഉപദ്രവിക്കാൻ തുടങ്ങിയതായി പോലീസ് പറയുന്നു. സന്ദീപ് തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി പലപ്പോഴും ബന്ധുക്കളോട് പരാതിപ്പെട്ട നീതു ഒടുവിൽ മാതാപിതാക്കൾക്കൊപ്പം താമസം മാറുകയും ഭർത്താവിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിൽ പ്രകോപിതനായ സന്ദീപ് സംഭവ ദിവസം ഭാര്യയുടെ വീട്ടിലെത്തിയ സന്ദീപ് വഴക്കുണ്ടാക്കുകയും നീതുവിനെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച പത്മയേയും ഇയാൾ നിരവധി തവണ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.