ബിജെപിക്ക് തിരിച്ചടി: ഡല്‍ഹിയില്‍ എഎപി തന്നെ വീണ്ടും അധികാരത്തിലെത്തും; സര്‍വേ ഫലം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം. 70 അംഗ സഭയില്‍ 59 സീറ്റ് വരെ എഎപി നേടിയേക്കാമെന്നാണ് എബിപി ന്യൂസ് സര്‍വേ ഫലം. ബിജെപിക്ക് എട്ട് സീറ്റും കോണ്‍ഗ്രസിന് മൂന്നു സീറ്റുമാണ് സര്‍വെ പറയുന്നത്.

55 ശതമാനം വോട്ട് എഎപിക്ക് ലഭിക്കും. ബിജെപിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒമ്പത് ശതമാനം വോട്ട് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ്‌രിവാളിന് തന്നെയാണ്. 70 ശതമാനം പേര്‍ കെജരിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.

2015ല്‍ 2015ല്‍ 70ല്‍ 67 സീറ്റുകളും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു. ബിജെപിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. പതിനൊന്നിനാണ് വോട്ടെണ്ണല്‍. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് അവസാനിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചത്.

Exit mobile version