ഡോക്ടർമാർ നിർദേശിച്ചിട്ടും ചന്ദ്രശേഖർ ആസാദിന്റെ രക്തം മാറ്റിയില്ല; ജയിലിലേക്ക് തിരിച്ച് കൊണ്ടുപോയി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം തിരിച്ച് ജയിലിലേക്ക് കൊണ്ടുപോയി. അസുഖ ബാധിതനായ ആസാദിന് രണ്ടാഴ്ചയിൽ ഒരിക്കൽ രക്തം മാറ്റണം എന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരുന്നുവെങ്കിലും ആസാദിന്റെ രക്തം മാറ്റിയില്ല. ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലാണ് ആസാദിന്റെ വൈദ്യ പരിശോധന നടത്തിയത്.
അറസ്റ്റിലായ ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ 21 ന് ഡൽഹി ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21 ന് ആസാദിന്റെ ജാമ്യം നിരസിച്ച ഡൽഹി കാടതി ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തിഹാർ ജയിലിൽ റിമാന്റിലായിരുന്ന ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്ന് പരാതി ഉയർന്നിരുന്നു.

ഇതോടെ രാജ്യത്ത് ആസാദിന് വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആസാദിന് രണ്ടാഴ്ച്ചയിലൊരിക്കൽ രക്തം മാറ്റേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പക്ഷാഘാതമോ ഹൃദയാഘാതമോ ഉണ്ടായേക്കാമെന്നും വിശദീകരിച്ച് അദ്ദേഹത്തിന്റെ ഡോക്ടറായ ഹർജിത് സിങ് ഭട്ടി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Exit mobile version