എയർ ഇന്ത്യ വിൽപ്പന ഇനി വൈകില്ല; നടപടി വേഗത്തിലാക്കി കേന്ദ്രം; വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് വമ്പന്മാർ

മുംബൈ: പ്രതിദിനം കോടികൾ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർഇന്ത്യയെ വിൽക്കുന്ന നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ ഓഹരികൾ വാങ്ങാൻ താത്പര്യമുള്ളവരിൽ നിന്ന് സർക്കാർ ജൂണോടെ താത്പര്യപത്രം ക്ഷണിക്കുമെന്നാണ് വിവരം. എയർഇന്ത്യ സ്വകാര്യവത്കരണ നടപടികൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് വിൽപ്പനയ്ക്കുള്ള നടപടി. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ഇൻഗിഡോ, ഇത്തിഹാദ് എയർവേസ് എന്നീ വമ്പൻ വിമാനക്കമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുമായി വിമാനക്കമ്പനികൾ ചർച്ച നടത്തിയതായാണ് വിവരം. വിദേശ വിമാനക്കമ്പനിയായ ഇത്തിഹാദിന് 49 ശതമാനം മാത്രമേ വാങ്ങാനാകൂ. എന്നാൽ ഇത്തിഹാദ് അബുദാബി നിക്ഷേപ അതോറിറ്റിയുമായി ചേർന്ന് നൂറു ശതമാനം ഓഹരിയും വാങ്ങാൻ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആഭ്യന്തര വിമാനകമ്പനിയായ ഇൻഡിഗോയും എയർഇന്ത്യയെ സ്വന്തമാക്കാൻ മുന്നിൽ തന്നെയുണ്ട്. നിലവിലെ ചട്ടപ്രകാരം ഇൻഡിഗോയ്ക്ക് 100 ശതമാനം ഓഹരിയും സ്വന്തമാക്കാനാകും. നേരത്തെ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ടാറ്റയ്ക്ക് ഇപ്പോൾ വിമാനത്തിൽ താല്പര്യമില്ലെന്നാണ് സൂചന. നേരത്തെ എയർ ഇന്ത്യ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നതിനാൽ തന്നെ ഇത്തവണ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version