അഖിലേഷേ.. ഒരു മാസം പാകിസ്താനില്‍ താമസിച്ച് ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രാര്‍ഥിക്കൂ; അപ്പോള്‍ കാര്യങ്ങളെല്ലാം മനസ്സിലാവും; ബിജെപി നേതാവ്

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി മേധാവി കുറച്ച് ദിവസം പാകിസ്താനില്‍ പോയി ജീവിക്കണമെന്ന് അഖിലേഷ് യാദവിനോട് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. എന്‍പിആറിനെയും എന്‍ആര്‍സിയെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് സ്വതന്ത്ര ദേവ് അഖിലേഷ് യാദവിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്.

എന്‍പിആറും എന്‍ആര്‍സിയും രാജ്യത്തെ ദരിദ്രര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്നും താന്‍ എന്‍പിആര്‍ അപേക്ഷ പൂരിപ്പിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ രംഗത്തെത്തിയത്.

”ഒരു മാസം അഖിലേഷ് പാകിസ്താനില്‍ താമസിച്ച് ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രാര്‍ഥിക്കണം, അപ്പോള്‍ പാകിസ്താനിലെ ഹിന്ദുക്കള്‍ നേരിടുന്ന അതിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അദ്ദേഹത്തിന് മനസിലാകും,” എന്നാണ് സ്വതന്ത്ര ദേവ് സിങ് പറഞ്ഞത്.

”ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് പോലുള്ള രേഖകള്‍ ഹാജരാക്കിയും അതല്ലെങ്കില്‍ പ്രദേശവാസികളായ മൂന്ന് പേര്‍ സാക്ഷ്യപ്പെടുത്തുകയോ ചെയ്താല്‍ പോലും നടപടിക്രമങ്ങള്‍ അനായാസം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് എന്‍പിആര്‍, അതില്‍ ഒരു തെറ്റുമില്ല, ” സ്വതന്ത്ര ദേവ് സിങ് പറഞ്ഞു.

Exit mobile version