പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ അസ്സം സര്‍ക്കാര്‍; തദ്ദേശീയരുടെ സ്വത്ത് സംരക്ഷിക്കാനുള്ള നിയമം നിര്‍മ്മിക്കുമെന്ന് അസം മന്ത്രി

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ ഉയര്‍ന്ന പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ തണുപ്പിക്കാനുള്ള അനുനയനീക്കവുമായി അസം സര്‍ക്കാര്‍. തദ്ദേശീയരുടെ ഭാഷയും ഭൂമിയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. അതിനാല്‍ തദ്ദേശീയരുടെ ഭൂമി അവരുടേതായി തന്നെ നിലനില്‍ക്കുന്നതിന് സംസ്ഥാനം രണ്ട് നിയമങ്ങള്‍ നിര്‍മിക്കുമെന്ന് അസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. അസം നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ പ്രസ്തുത ബില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ ബില്‍ അനുസരിച്ച് തദ്ദേശീയരുടെ ഭൂമി തദ്ദേശീയര്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂവെന്ന് ശര്‍മ്മ പറഞ്ഞു. സത്ര ഭൂമിയും (വൈഷണവൈറ്റ് സോഷ്യോ കള്‍ചറല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍), പൈതൃക സ്ഥലങ്ങളും സംരക്ഷിക്കുന്നതിനാണ് മറ്റൊരു നിയമം.

അസമീസ് സംസ്ഥാനത്തെ ഭാഷയാക്കണം എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ബറക് വാലി, ബോഡോലാന്‍ഡ് പ്രദേശത്തെ ജില്ലകള്‍, പര്‍വത ജില്ലകള്‍ എന്നിവിടങ്ങളിലൊഴികെ അസമീസ് പ്രധാന ഭാഷയാക്കണം എന്നാണ് ആവശ്യം. ഇതിനായി ആര്‍ട്ടിക്കിള്‍ 345 ഭേദഗതി ചെയ്യണമെന്നാവശ്യപ്പ് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും- ശര്‍മ്മ പറഞ്ഞു.

പത്താം ക്ലാസ് വരെയുള്ള എല്ലാ ഇംഗ്ലീഷ്, മറ്റ് മീഡിയം സ്‌കൂളുകളിലും അസമീസ് ഭാഷ നിര്‍ബന്ധിത വിഷയമാക്കി മാറ്റുന്ന നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.

Exit mobile version