പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; എട്ട് വയസുകാരന്‍ ഉള്‍പ്പടെ യുപിയില്‍ പൊലിഞ്ഞത് 15 ജീവനുകള്‍

കരുതല്‍ നടപടിയെന്ന നിലയില്‍ ശനിയാഴ്ച 600 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ മരണം 15ആയി. ആക്രമണത്തില്‍ എട്ടുവയസുകാരന്‍ ഉള്‍പ്പടെയാണ് മരണപ്പെട്ടത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലുണ്ടായ ലാത്തിച്ചാര്‍ജിലും കല്ലേറിലുമാണ് എട്ടുവയസുകാരന്‍ മരണപ്പെട്ടത്. മീററ്റില്‍ അഞ്ചുപേരും കാന്‍പുര്‍, ബിജ്‌നോര്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും മുസാഫര്‍നഗര്‍, സംഭാല്‍, രാംപുര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍വീതവുമാണ് മരിച്ചത്.

അതേസമയം, പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന് യുപി പോലീസ് മേധാവി ഒപി സിങ് പറയുന്നു. പ്രതിഷേധക്കാര്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് മരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 15,000 ആളുകളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

കരുതല്‍ നടപടിയെന്ന നിലയില്‍ ശനിയാഴ്ച 600 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തത് പലയിടത്തും അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ എട്ടുജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിലക്കുള്ള ജില്ലകളുടെ എണ്ണം 21 ആയി.

Exit mobile version