രാജ്യമെങ്ങും കത്തിപ്പടര്‍ന്ന് പ്രതിഷേധം; ബീഹാറില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്ത് ആര്‍ജെഡി

കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ പ്രതിഷേധങ്ങളാണ് വ്യാഴാഴ്ചയുണ്ടായത്

ന്യൂഡല്‍ഹി: രാജ്യമെങ്ങും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ആര്‍ജെഡി ഡിസംബര്‍ 21ന് ബിഹാറില്‍ ബന്ദിന്
ആഹ്വാനം ചെയ്തു. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും സമരം ശക്തമാക്കാന്‍ നിരവധി പേരാണ് ദിനംപ്രതി രംഗത്തെത്തുന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ പ്രതിഷേധങ്ങളാണ് വ്യാഴാഴ്ചയുണ്ടായത്.

പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കുകയാണ്. മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത്, സ്വരാജ് അഭിയാന്‍ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ്, ബംഗളൂരുവില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ക്യാമ്പസുകളില്‍നിന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യമൊന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ സ്വരമുയര്‍ത്തി സാമൂഹിക സാംസ്‌കാരികരംഗത്തുള്ള കൂടുതല്‍ പേര്‍ രംഗത്തെത്തുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പെണ്‍കുട്ടികളും യുവതികളും ഉള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെ സമരത്തില്‍ പങ്കാളികളായി എത്തിയതും ശ്രദ്ധേയമായ കാഴ്ചയാണ്.

Exit mobile version