സൊഹ്‌റാബുദ്ദീന്‍-പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് അമിത് ഷാ! ബിജെപി മന്ത്രിക്കും പങ്ക്; സിബിഐ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

അമിത് ഷായുള്‍പ്പെടെയുള്ള നാലുപേരെയും വിചാരണക്കോടതി കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു.

അഹമ്മദാബാദ്: വിവാദമായ ഗുജറാത്തിലെ സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രത്യേക കോടതിക്കു മുമ്പാകെ സിഐഒ സന്ദീപ് തംഗെയ്ഡെയാണ് ഇതുസംബന്ധിച്ച മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകളൊന്നും താന്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നു വ്യക്തമായത് ഗൂഢാലോചന നടത്തിയത് പ്രധാനമായും അമിത് ഷാ, ഗുജറാത്ത് പോലീസിലെ മുന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഡിജി വന്‍സാര, ഇന്റലിജന്‍സ് ബ്യൂറോ എസ്പി രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരാണെന്നാണ്.’ അദ്ദേഹം മൊഴി നല്‍കി.

അമിത് ഷായുള്‍പ്പെടെയുള്ള നാലുപേരെയും വിചാരണക്കോടതി കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. അന്ന് സിബിഐ പോലീസ് സൂപ്രണ്ടായിരുന്ന തംഗെയ്ഡെയായിരുന്നു സൊഹ്റാബുദ്ദീന്‍ കേസില്‍ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യസാക്ഷിയായിരുന്ന തുല്‍സി റാം പ്രജാപതിയെയും പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസിലും പ്രധാന കുറ്റപത്രം ഇദ്ദേഹമായിരുന്നു തയ്യാറാക്കിയത്.

അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ സൊഹ്റാബുദ്ദീന്‍ ഷെയ്ക്കിനെയും അദ്ദേഹത്തിന്റെ പാട്നറായിരുന്ന പ്രജാപതിയെയും വെടിവെപ്പിന് ഇരയാക്കുകയായിരുന്നെന്ന നിഗമനത്തിലെത്താന്‍ തനിക്കു തെളിവുകളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കേസില്‍ അമിത് ഷായേയും രാജസ്ഥാനില്‍ നിന്നുള്ള മാര്‍ബിള്‍ വ്യാപാരിയായ വിമല്‍ പട്നിയേയും രാജസ്ഥാന്‍ മന്ത്രി ഗുലാബ്ചന്ദ്ര കതാരിയയേയും താന്‍ ചോദ്യം ചെയ്തിരുന്നെന്നും മൂന്നുപേരെയും കുറ്റക്കാരാക്കുന്ന ചില കാര്യങ്ങള്‍ അതിലുണ്ടായിരുന്നു. എന്നാല്‍ ആ മൊഴികള്‍ കുറ്റപത്രത്തില്‍ ഫയല്‍ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version