പൗരത്വ നിയമം രാജ്യത്തെ ഒരു പൗരനും എതിരല്ല, വ്യാജ പ്രചാരണങ്ങളില്‍ വീണുപോകരുത്; ന്യായീകരണ പരസ്യവുമായി കേന്ദ്രം

ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ
നിയമത്തെ ന്യായീകരിച്ച് വ്യാപക പരസ്യവുമായി കേന്ദ്രം. പൗരത്വ നിയമം രാജ്യത്തെ ഒരു പൗരനും എതിരല്ലെന്ന് ഹിന്ദി പത്രങ്ങളിലെ പരസ്യത്തില്‍ പറയുന്നു.

രാജ്യത്താകമാനം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പ്രഖ്യാപിക്കുകയാണെങ്കില്‍ ചട്ടങ്ങള്‍ തയ്യാറാക്കുക പൗരന്മാരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകുമെന്നുമാണ് വിശദീകരണം.

പൗരത്വ രജിസ്റ്റര്‍ എന്നെങ്കിലും നടപ്പിലാക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത തരത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളില്‍ വിശദീകരിക്കുന്നു. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വ്യക്തമാക്കുന്നവയാണ് പരസ്യങ്ങള്‍.

ഹിന്ദി, ഉര്‍ദു പത്രങ്ങള്‍ക്കാണ് കേന്ദ്രം പരസ്യം നല്‍കിയിരിക്കുന്നത്. തെറ്റായ പ്രചാരണങ്ങളില്‍ വീണുപോകരുതെന്നും ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളില്‍ സത്യമില്ലെന്നും പരസ്യത്തില്‍ പറയുന്നു. പുതിയ പൗരത്വ നിയമ ഭേദഗതി എതെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നതോ ഏതെങ്കിലും പ്രദേശത്ത ജീവിക്കുന്നതോ ആയ ഇന്ത്യന്‍ പൗരന്മാരെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവെ നിയമത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട്് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, ദേശവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെതിരെ 11 മുഖ്യമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version