വായുവില്‍ നിന്നും കുടിവെള്ളം; പുതിയ പദ്ധതിയുമായി റെയില്‍വേ

വായുവില്‍ നിന്നും കുടിവെള്ളം ഉണ്ടാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ ഇതിനുള്ള സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ‘മേഘദൂത്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് യാത്രക്കാര്‍ക്ക് വായുവില്‍ നിന്നുംകുടിവെള്ളം ഉത്പാദിപ്പിച്ച് നല്‍കുന്നത്.

മൈത്രി അക്വാടെക് ആണ് പദ്ധതി നടപ്പാക്കുന്നത്. കിയോസ്‌ക് വഴി പ്രതിദിനം 1000 ലിറ്റര്‍ വെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. രണ്ടുരൂപമുതല്‍ എട്ടുരൂപവരെയാണ് ഇത്തരത്തില്‍ ശേഖരിക്കുന്ന കുടിവെള്ളത്തിന് റെയില്‍വെ ഈടാക്കുക.

കുപ്പിയില്‍നിറച്ച ഒരു ലിറ്റര്‍ കുടിവെള്ളത്തിന് എട്ട് രൂപയാണ് വില. എന്നാല്‍ സ്വന്തമായി കുപ്പികൊണ്ടുവരുന്നവര്‍ക്ക് ലിറ്ററിന് 5 രൂപ നല്കിയാല്‍ മതിയാവും. 300 മില്ലീലിറ്റര്‍ വെള്ളം ഗ്ലാസോടുകൂടി മൂന്നുരൂപയ്ക്ക് ലഭിക്കും. പാത്രം കയ്യിലുണ്ടെങ്കില്‍ രണ്ടുരൂപയാണ് ഈടാക്കുക. 500 എംഎല്‍ വെള്ളത്തിന് 5 രൂപയും കുപ്പികയ്യിലുണ്ടെങ്കില്‍ മൂന്നുരൂപയും നല്‍കണം.

കുടിവെള്ളം ശേഖരിക്കുന്നത് ഇങ്ങനെ

എയര്‍ ഫില്‍റ്റര്‍ വഴി വായുവില്‍നിന്ന് ആഗിരണം ചെയ്‌തെടുക്കുന്ന ജലകണം കണ്ടന്‍സര്‍ പ്രതലത്തിലൂടെ കടത്തിവിടും. വായുവില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ധാതുക്കള്‍ വേര്‍തിരിച്ചശേഷം കുടിക്കാന്‍ യോഗ്യമാക്കും. തുടര്‍ന്ന് ടാങ്കില്‍ ശേഖരിക്കുന്നു.ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിച്ചുകൊണ്ട് ശുദ്ധീകരിച്ച വെള്ളം വിതരണത്തിന് തയ്യാറാക്കുന്നു.

Exit mobile version