യുവതീപ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ കാത്തിരിക്കൂ, അക്രമം ആഗ്രഹിക്കുന്നില്ല; സുപ്രീംകോടതി ഹര്‍ജി മാറ്റിവെച്ചു, ബിന്ദുവിനും രഹ്‌നയ്ക്കും തിരിച്ചടി

യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ, അത് വരെ സമാധാനമായി ഇരിക്കൂ എന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്‌ന ഫാത്തിമയും നല്‍കിയ ഹര്‍ജിയില്‍ തിരിച്ചടി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ, കാത്തിരിക്കൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സ്‌ഫോടനാത്മകമാണ്, വയലന്‍സ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കികൊണ്ട് ഹര്‍ജികള്‍ കോടതി മാറ്റിവെച്ചു. യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ, അത് വരെ സമാധാനമായി ഇരിക്കൂ എന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. അന്തിമ ഉത്തരവ് നിങ്ങള്‍ക്ക് അനുകൂലം ആണെങ്കില്‍ ഞങ്ങള്‍ സംരക്ഷണം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ ഇല്ലാതെ പോകാന്‍ ആകുമെങ്കില്‍ നിങ്ങള്‍ പൊയ്‌ക്കോളു. പോലീസ് സംരക്ഷണത്തോടെ പോകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. അതേസമയം സ്ത്രീപ്രവേശനത്തില്‍ കോടതിയുടെ ആദ്യവിധിക്ക് ഇപ്പോഴും സ്‌റ്റേയില്ല.

Exit mobile version